മുംബൈ/ദുബായ്: ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കു തിരിച്ചുവിളിക്കുമെന്നു സൂചന. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി-20, ഏകദിനം, ടെസ്റ്റ് ടീമുകളിൽ രോഹിത്തിനെ പരിഗണിക്കാതിരുന്നതു വിവാദമായി. ബിസിസിഐ സെലക്ടർമാരുടെ നടപടിക്കെതിരെ മുൻ താരങ്ങൾ അടക്കം രംഗത്തെത്തി.
തുടയിലെ മസിലിനു പരിക്കേറ്റതിനെത്തുടർന്ന് രോഹിത് മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. പരിക്ക് ചൂണ്ടിക്കാട്ടിയായിരുന്നു സെലക്ടർമാർ രോഹിത്തിനെ പരിഗണിക്കാതിരുന്നതും. എന്നാൽ, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ രോഹിത് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു. ഇതും ബിസിസിഐയെ പ്രതിരോധത്തിലാക്കി.
രാഹുൽ ഉപനായകൻ
രോഹിത്തിനെ ഒഴിവാക്കിയതിലൂടെ ബിസിസിഐ സെലക്ടർമാർ മറ്റൊരു കാര്യവും ചെയ്തു. കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ കെ.എൽ. രാഹുലിനെ ഇന്ത്യയുടെ ഉപനായകനാക്കി. രോഹിത് ആയിരുന്നു ഇതുവരെ ആ സ്ഥാനത്ത്. വൈസ് ക്യാപ്റ്റൻ സ്ഥാനം രാഹുലിനു നൽകിയ സെലക്ടർമാരുടെ നടപടിയും അനാവശ്യമായിരുന്നുവെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തി. അതേസമയം, 12 മത്സരങ്ങളിൽനിന്ന് 595 റണ്‍സ് അടിച്ചെടുത്ത രാഹുൽ ആണ് ഈ സീസണ് ഐപിഎൽ റണ്‍വേട്ടയിൽ ഒന്നാമത്.
പരിക്കുള്ള മായങ്ക് അകത്ത്
പരിക്ക് ചൂണ്ടിക്കാണിച്ചാണു രോഹിത് ശർമയെ സെലക്ടർമാർ പരിഗണിക്കാതിരുന്നത്. എന്നാൽ, പരിക്കേറ്റ് വിശ്രമത്തിലുള്ള കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ ഓപ്പണറായ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഐപിഎലിൽ 10 മത്സരങ്ങളിൽനിന്ന് 398 റണ്‍സ് മായങ്ക് നേടിയിട്ടുണ്ട്. രോഹിത്തിന്റേതിനു സമാനമായ പരിക്കാണ് മായങ്കിനുമുള്ളത്. എന്നിട്ട് രോഹിത് പുറത്തും മായങ്ക് അകത്തും. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും കളിക്കാൻ അർഹതയുള്ള താരമാണു രോഹിത്- ഇന്ത്യൻ മുൻ താരം പ്രഗ്യാൻ ഓജ പറഞ്ഞു.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് രോഹിത് വരും
11:59 PM Oct 27, 2020 | Deepika.com