ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ വന്പന്മാരായ റയലും ബാഴ്സലോണയും ഏറ്റുമുട്ടിയ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ മാഡ്രിഡുകാർക്കു ജയം. ബാഴ്സലോണയുടെ തട്ടകമായ കാന്പ് നൗവിൽ നടന്ന പോരാട്ടത്തിൽ 3-1നായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. മാർച്ചിൽനടന്ന അവസാന എൽ ക്ലാസിക്കോയിൽ റയൽ 2-0നു ജയിച്ചിരുന്നു. ഇതോടെ 2008നുശേഷം ആദ്യമായി തുടർച്ചയായ രണ്ട് എൽ ക്ലാസിക്കോയിൽ ജയം നേടാനും റയലിനു സാധിച്ചു. എൽ ക്ലാസിക്കോയിൽ 1980നുശേഷം റയൽ എവേ പോരാട്ടത്തിൽ രണ്ടിലധികം ഗോളടിച്ച് നേടുന്ന ഏറ്റവും വലിയ ജയവുമാണിത്.
മത്സരം അവസാനിച്ചെങ്കിലും റയലിനു ലീഡ് സമ്മാനിച്ച സെർജ്യോ റാമോസിന്റെ പെനൽറ്റി ഉയർത്തിവിട്ട വിവാദം കെട്ടടങ്ങിയില്ല. ഫെഡറികോ വാൽവെർഡെയുടെ (അഞ്ചാം മിനിറ്റ്) ഗോളിൽ മുന്നിൽകടന്ന റയലിനെ അൻസു ഫാറ്റിയിലൂടെ (എട്ടാം മിനിറ്റ്) ബാഴ്സ ഒപ്പം പിടിച്ചിരുന്നു. 63-ാം മിനിറ്റിലാണ് റഫറി വിഎആറിലൂടെ പെനൽറ്റി വിധിച്ചത്. റാമോസിനെ ബോക്സിനുള്ളിൽ വലിച്ചിട്ടതിനായിരുന്നു പെനൽറ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച റാമോസ് റയലിനു ലീഡ് സമ്മാനിച്ചു. 90-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ ഉജ്വല ഗോൾ ബാഴ്സയുടെ കഥകഴിച്ചു. ഗോളി നെറ്റോയെ അടക്കം കബളിപ്പിച്ച് വീഴ്ത്തിയായിരുന്നു മോഡ്രിച്ചിന്റെ സുന്ദരമായ ഗോൾ.
ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് ബെറ്റിസിനെയും ഐബർ 1-0ന് സെവിയ്യയെയും ഒസാസുന 1-0ന് ബിൽബാവൊയെയും കീഴടക്കി. ലീഗിൽ 13 പോയിന്റുമായി റയൽ ഒന്നാമതാണ്. 11 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതുണ്ട്. ഏഴ് പോയിന്റുള്ള ബാഴ്സലോണ 12-ാമതാണ്.
17 വയസിൽ ഫാറ്റി ചരിതം!
ലാ ലിഗ ഫുട്ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ബാഴ്സലോണ പരാജയപ്പെട്ടെങ്കിലും കൗമാര താരം അൻസു ഫാറ്റിക്ക് ചരിത്ര നേട്ടം. ബാഴ്സയ്ക്കായി ഗോൾ നേടിയ ഫാറ്റി, എൽ ക്ലാസിക്കോയിൽ വലകുലുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് സ്വന്തമാക്കി. 1995ൽ റയൽ മാഡ്രിഡിന്റെ റൗൾ ഗോണ്സാലസ് 18 വയസും 95 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 17 വയസും 359 ദിവസവുമായിരുന്നു ഫാറ്റി എൽ ക്ലാസിക്കോയിൽ തന്റെ ആദ്യ ഗോൾ നേടിയപ്പോൾ പ്രായം.
എൽ ക്ലാസിക്കോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേട്ടക്കാരൻ, സ്പെയിനിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ചാന്പ്യൻസ് ലീഗ് ചരിത്രത്തിലും ബാഴ്സലോണയുടെ ലാ ലിഗ ചരിത്രത്തിലെയും പ്രായം കുറഞ്ഞ ഗോളടിക്കാരൻ... ഫാറ്റി ചരിതം തുടരുകയാണ്...
97
എൽ ക്ലാസിക്കോ ചരിത്രത്തിൽ ബാഴ്സയ്ക്കെതിരേ റയൽ ഒരു ജയത്തിന്റെ ലീഡ് സ്വന്തമാക്കി. 96 ജയം വീതവുമായി ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. 97-96ന് റയൽ ഇപ്പോൾ മുന്നിലെത്തി. എൽ ക്ലാസിക്കോയിൽ ഏറ്റവും അധികം കളിച്ചതിന്റെ റിക്കാർഡിൽ റയലിന്റെ റാമോസ് 45-44ന് ബാഴ്സയുടെ ലയണൽ മെസിക്ക് മുന്നിലാണ്.
സിനദീൻ സിദാൻ
റഫറി തീരുമാനിച്ചതാണ് ആ പെനൽറ്റി. അദ്ദേഹം ഫൗൾ വീണ്ടും നോക്കിയശേഷമാണ് പെനൽറ്റി വിധിച്ചതും. റഫറിയെ ഒരിക്കലും കുറ്റംപറയാൻ സാധിക്കില്ല. കടുപ്പമേറിയ ജോലി ആണത്. ഞങ്ങൾ ജയം അർഹിക്കുന്നു. 3-1നാണ് ജയിച്ചത്, കൂടുതൽ ഗോൾ നേടാൻ സാധിക്കുമായിരുന്നു. (അഞ്ച് എൽ ക്ലാസിക്കോയിൽ ജയം നേടുന്ന നാലാമത് റയൽ പരിശീലകൻ എന്ന നേട്ടവും സിദാൻ സ്വന്തമാക്കി)
റോണൾഡ് കൂമൻ
വിഎആർ എന്തിനാണെന്ന് മനസിലാകുന്നില്ല. ബാഴ്സയ്ക്കെതിരേ തീരുമാനമെടുക്കാനാണോ അതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റാമോസിന്റെ ജഴ്സിയിൽ പിടിച്ചുവലിച്ചതുപോലുള്ള സംഭവങ്ങൾ ബോക്സിനുള്ളിൽ സാധാരണമാണ്. എന്നാൽ, റാമോസ് വീണതുപോലെ വീഴാൻമാത്രമുള്ള വലിക്കൽ ഉണ്ടായിട്ടില്ല. അതും വലിച്ചതിന് എതിർദിശയിലാണ് റാമോസ് വീണത്.
ക്ലാസിക് റയൽ
12:30 AM Oct 26, 2020 | Deepika.com