ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കപിൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യാമെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ പുലർച്ചെയാണ് നെഞ്ചുവേദനയെത്തുടർന്ന് കപിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകൾക്കുശേഷം ആൻജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ തുടരുകയാണ് അറുപത്തിയൊന്നുകാരനായ കപിൽ.
ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി ഐസിസി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത് കപിലിന്റെ ക്യാപ്റ്റൻസിയിലാണ്. കപിലിന്റെ ചെകുത്താന്മാർ എന്ന വിശേഷിപ്പിക്കപ്പെട്ട ടീം 1983ൽ ലോകകപ്പ് ഇന്ത്യയിലെത്തിച്ചു.
ലോകക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളാണു കപിൽ. ടെസ്റ്റിൽ 4000 റണ്‍സും 400 വിക്കറ്റും എന്ന ഓൾ റൗണ്ടേഴ്സ് ഡബിൾ സ്വന്തമാക്കിയ ഏകതാരമാണ്. ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ഏക ക്യാപ്റ്റൻ, ആറാം നന്പറിൽ ബാറ്റ് ചെയ്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ (175 നോട്ടൗട്ട്) തുടങ്ങിയ കപിലിന്റെ ഒരുപിടി റിക്കാർഡുകൾ ഇന്നും തകർക്കപ്പെടാതിരിക്കുന്നു. 1983 ലോകകപ്പിലായിരുന്നു കപിലിന്റെ 175 നോട്ടൗട്ട് പ്രകടനം.
1978-94 കാലഘട്ടത്തിൽ 131 ടെസ്റ്റിൽനിന്ന് 5248 റണ്‍സും 434 വിക്കറ്റും 225 ഏകദിനങ്ങളിൽനിന്ന് 3783 റണ്‍സും 253 വിക്കറ്റും സ്വന്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റിക്കാർഡോടെയായിരുന്നു കപിൽ വിരമിച്ചത്.
കപിലിനു ഹൃദയാഘാതം
11:36 PM Oct 23, 2020 | Deepika.com