അബുദാബി: ആദ്യ രണ്ട് ഓവർ മെയ്ഡൻ എറിഞ്ഞ് മൂന്ന് വിക്കറ്റ് പിഴുത മുഹമ്മദ് സിറാജിന്റെ അദ്ഭുത സ്പെല്ലിന്റെ കരുത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എട്ട് വിക്കറ്റിന്റെ ഏകപക്ഷീയ ജയം. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 84ൽ ഒതുങ്ങി. 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ജയം സ്വന്തമാക്കി.
നാല് ഓവറിൽ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജിനൊപ്പം യുസ് വേന്ദ്ര ചാഹൽ (4-0-15-2), വാഷിംഗ്ടണ്‍ സുന്ദർ (4-1-14-1), ക്രിസ് മോറിസ് (4-1-16-0) എന്നിവരും റണ്‍ വഴങ്ങാൻ പിശുക്ക് കാണിച്ചത് കോൽക്കത്തയെ നാണക്കേടിലേക്കു തള്ളിവിട്ടു. മുഹമ്മദ് സിറാജ് ആണ് മാൻ ഓഫ് ദ മാച്ച്.
85 റൺസ് എന്ന തീരെച്ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചലിപ്പിച്ച റോയൽ ചലഞ്ചേഴ്സിന് ദേവ്ദത്ത് പടിക്കൽ (17 പന്തിൽ 25), ആരോൺ ഫിഞ്ച് (21 പന്തിൽ 16) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. ഗുർകീരത് സിംഗ് (21), വിരാട് കോഹ്ലി (18) എന്നിവർ പുറത്താകാതെനിന്നു. നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിൽ ടോം ബാൻടണ്‍ (10), ഓയിൻ മോർഗൻ (34 പന്തിൽ 30), കുൽദീപ് യാദവ് (19 പന്തിൽ 12), ലോക്കി ഫെർഗൂസണ് (16 പന്തിൽ 19) എന്നിവർ മാത്രമാണു രണ്ടക്കം കണ്ടത്.
വിമർശകരുടെ നാവടങ്ങി!
മുഹമ്മദ് സിറാജ് ആണോ പന്തെറിയുന്നത്... എന്നാൽ റണ്ണൊഴുകും... ചെണ്ടയാണ് ചെണ്ട... ഇതൊക്കെയായിരുന്നു മുഹമ്മദ് സിറാജ് എന്ന പേസ് ബൗളർക്ക് ഇന്നലെവരെയുള്ള വിലയിരുത്തൽ. എന്നാൽ, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അദ്ഭുത ബൗളിംഗുമായി സിറാജ് കളംനിറഞ്ഞപ്പോൾ പിറന്നത് ചരിത്രം.
തന്റെ മൂന്നാം പന്തിൽ രാഹുൽ ത്രിപാഠിയെ (1) പുറത്താക്കി. അടുത്ത പന്തിൽ നിതീഷ് റാണയെ (0) ക്ലീൻ ബൗൾഡ്. അടുത്ത ഓവറിൽ ടോം ബാൻടണെ കൂടി മടക്കി. അതോടെ 2-2-0-3 എന്നതായിരുന്നു സിറാജിന്റെ സ്പെൽ. ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവർ എറിയുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് സിറാജ് സ്വന്തമാക്കിയത്. മത്സരത്തിൽ 4-2-8-3 എന്നതായിരുന്നു സിറാജിന്റെ ബൗളിംഗ് പ്രകടനം.
ആർസിബിക്ക് എട്ട് വിക്കറ്റ് ജയം
11:33 PM Oct 21, 2020 | Deepika.com