യുഎഇ ഐപിഎലിൽ കളത്തിലും കളത്തിനു പുറത്തും നിരവധി സ്റ്റൈൽ മന്നന്മാരെ ഇതിനോടകം കണ്ടുകഴിഞ്ഞു. താടിവടിച്ചും, തലമുടി വെട്ടിയും പരിശീലനത്തിനിടെ ഡാൻസ്കളിച്ചുമെല്ലാം ചില താരങ്ങൾ കളിക്കളത്തിലെ പിരിമുറുക്കങ്ങൾക്ക് അയവുവരുത്തി.
ഇതിൽനിന്നെല്ലാം വ്യത്യസ്തനാണ് കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. ഐപിഎലിനു മുന്‍പ് പുരാനോടു മാധ്യമപ്രതിനിധി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, ഏതു ടീമിനെതിരെ കളിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്, ഏതു ബൗളറെ നേരിടാനാണ് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്... പുരാന്റെ ഉത്തരമിതായിരുന്നു: എല്ലാ ടീമിനെയും, എല്ലാ ബൗളർമാരെയും... പുരാന്റെ ഈ ഐപിഎലിലെ രീതി അതാണ്, ഏത് ടീമായാലും ഏത് ബൗളറായാലും പുരാന് വിഷയമേയല്ല...
അതുകൊണ്ടുതന്നെ ഈ ഐപിഎലിൽ മധ്യഓവറുകളിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് പുരാൻ. ഇന്നിംഗ്സിലെ മധ്യഓവറുകളിൽ (ഏഴ് മുതൽ 15 വരെ) പുരാൻ ഇതുവരെ നേടിയത് 230 റണ്‍സ്. മധ്യഓവറുകളിൽ ഇതുവരെ ഏറ്റവും അധികം റണ്‍സ് നേടിയ കെ.എൽ. രാഹുലിന്റെ (241) തൊട്ടുപിന്നിലാണ് ഈ വിൻഡീസുകാരൻ. രാഹുലിന്റെ മധ്യഓവറുകളിലെ സ്ട്രൈക്ക് റേറ്റ് 133.88. പുരാന്റെ സ്ട്രൈക്ക്റേറ്റ് 182.53ഉം. ഇതാണ് അദ്ദേഹത്തെ മധ്യഓവറുകളിലെ കിംഗ് ആക്കുന്നത്.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ കിംഗ്സ് ഇലവന്റെ വിശ്വസ്ത ഓപ്പണർമാരായ കെ.എൽ. രാഹുലും (15 റണ്‍സ്) മായങ്ക് അഗർവാളും (അഞ്ച്) തുടക്കത്തിലേ പുറത്തായെങ്കിലും 28 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 53 റണ്‍സുമായി പുരാൻ ടീമിനെ ജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നേരിട്ട ആദ്യ 10 പന്തിൽ 11 റണ്‍സ് മാത്രമായിരുന്നു പുരാൻ നേടിയത്. തുടർന്നുള്ള 19 പന്തിൽ നേടിയത് 42 റണ്‍സും. സ്വീപ്, സ്കൂപ്, സ്ലോഗ്, റാംപ് ഷോട്ടുകളൊന്നും പുരാന്റെ ഇന്നിംഗ്സിൽ ഇല്ലായിരുന്നു. ഏറ്റവും അധികം ഉണ്ടായിരുന്നതു പുൾ ഷോട്ടും കവർ ഡ്രൈവും. പുള്ളിലൂടെ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സ് ആണ് പുരാൻ നേടിയത്.
മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയത് ഡൽഹിയുടെ സെഞ്ചുറിക്കാരൻ ശിഖർ ധവാൻ ആയിരുന്നു. 61 പന്തിൽ 106 റണ്‍സ് എടുത്ത ധവാൻ സ്ലോഗ് സ്വീപ്പിലൂടെ മൂന്ന് സിക്സറുകൾ അടക്കം 19 റണ്‍സ് നേടി. ധവാൻ ഏറ്റവും അധികം റണ്‍സ് നേടിയ ഷോട്ട് സെലക്ഷൻ അതായിരുന്നു. സ്കോർ: ഡൽഹി 164/5 (20), പഞ്ചാബ് 167/5 (19).
മധ്യഓവറുകളിലെ കിംഗ് പുരാൻ
11:33 PM Oct 21, 2020 | Deepika.com