165 റൺസ് ലക്ഷ്യവുമായി ക്രീസിലെത്തിയ കിംഗ്സ് ഇലവൺ പഞ്ചാബിന് സ്കോർ 17ൽ നിൽക്കുന്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ (15) അക്സർ പട്ടേൽ പുറത്താക്കി. മായങ്ക് അഗർവാൾ (അഞ്ച്), ക്രിസ് ഗെയ്ൽ (13 പന്തിൽ 29) എന്നിവരും പിന്നാലെ പുറത്തായെങ്കിലും നിക്കോളാസ് പുരാൻ (28 പന്തിൽ 53), ഗ്ലെൻ മാക്സ്വെൽ (24 പന്തിൽ 32) എന്നിവർ അവസരോചിതമായി ഉയർന്നതോടെ പഞ്ചാബ് തുടർച്ചയായ മൂന്നാം ജയം നുകർന്നു.
ടോസ് ജയിച്ച ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റ് കൈയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നാലാം ഓവറിന്റെ രണ്ടാം പന്തിൽ പൃഥ്വി ഷായെ (ഏഴ്) ഡൽഹിക്കു നഷ്ടപ്പെട്ടു. ജയിംസ് നീഷമിന്റെ പന്തിൽ ഗ്ലെൻ മാക്സ്വെൽ ക്യാച്ച് എടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യറിനൊപ്പം ചേർന്ന് ധവാൻ ഡൽഹിയെ 73ൽ എത്തിച്ചു. അയ്യർ (14) എം. അശ്വിനു മുന്നിൽ കീഴടങ്ങി. പരിക്കിനുശേഷം തിരിച്ചെത്തിയ ഋഷഭ് പന്തിന് (14) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. മാർക്കസ് സ്റ്റോയിൻസ് (ഒന്‍പത്), ഹെറ്റ്മയർ (10) എന്നിവരും അവസാന ഓവറുകളിൽ പുറത്തായത് ഡൽഹിക്ക് ക്ഷീണമായി.
ധവാൻ 5000
ഡബിൾ ഇംപാക്ട്...
ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ശിഖർ ധവാനു സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തിൽ 58 പന്തിൽനിന്ന് 101 റണ്‍സുമായി ധവാൻ പുറത്താകാതെനിന്നിരുന്നു. അതിനുശേഷം ഡൽഹി ഇന്നലെ ഇറങ്ങിയപ്പോഴും ഗബ്ബാർ എന്നറിയപ്പെടുന്ന ധവാന്റെ ബാറ്റ് നിർത്താതെ ശബ്ദിച്ചു. 61 പന്തിൽനിന്ന് മൂന്ന് സിക്സും 12 ഫോറും അടക്കം 106 റണ്‍സ് ആണ് കിംഗ്സ് ഇലവണ്‍ പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ധവാൻ അടിച്ചെടുത്തത്.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഡൽഹി 10 7 3 14
മുംബൈ 9 6 3 12
ബംഗളൂരു 9 6 3 12
കോൽക്കത്ത 9 5 4 10
പഞ്ചാബ് 10 4 6 8
രാജസ്ഥാൻ 10 4 6 8
ഹൈദരാബാദ് 9 3 6 6
ചെന്നൈ 10 3 7 6