ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് എന്നാൽ സ്ഥിരതയുള്ള ടീം എന്നതായിരുന്നു ഇക്കാലമത്രയുമായുള്ള വിശേഷണം. 2016, 2017 സീസണുകളിൽ സസ്പെൻഷനിലായപ്പോൾമാത്രമേ സൂപ്പർ കിംഗ്സ് പ്ലേ ഓഫിൽ കളിക്കാതിരുന്നുള്ളൂ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയതിൽ രണ്ടാം സ്ഥാനവും സിഎസ്കെയ്ക്കുതന്നെ. എന്നാൽ, ഇതെല്ലാം 2019വരെയുള്ള കഥ. ഈ സീസണിൽ ചെന്നൈ അതിതീവ്രപരിചരണ വിഭാഗത്തിൽ ജീവശ്വാസത്തിനായി കഷ്ടപ്പെടുകയാണ്. ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്തുപോകേണ്ട അവസ്ഥയാണു സിഎസ്കെയെ തുറിച്ചുനോക്കുന്നത്.
10 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ, മൂന്ന് ജയം മാത്രം നേടി ആറ് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന നാല് മത്സരങ്ങൾ ജയിക്കുന്നതിനോടൊപ്പം കോൽക്കത്ത, രാജസ്ഥാൻ, ഹൈദരാബാദ്, പഞ്ചാബ് എന്നിവയെല്ലാം അവരുടെ ശേഷിക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടുകയും വേണം. സ്വന്തം ജയത്തിനപ്പുറം മറ്റുള്ളവരുടെ തോൽവിയിലേ ചെന്നൈയ്ക്കു പ്ലേ ഓഫ് സാധ്യതയുള്ളൂ എന്നു ചുരുക്കം. അത്തരമൊരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നതും ഐപിഎലിനെ പ്രവചനാതീതമാക്കുന്നു.
സ്പാർക്കാണു പ്രശ്നം
രാജസ്ഥാനെതിരായ തോൽവിക്കുശേഷം ധോണിയും പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗും പറഞ്ഞത് ഒരേകാര്യം, ജയിക്കണമെന്ന ത്വര, സ്പാർക്ക് സിഎസ്കെയുടെ ഡ്രസിംഗ് റൂമിൽ ഇല്ല. ഇനിയുള്ള മത്സരങ്ങളിൽ യുവതാരങ്ങളെ പരീക്ഷിക്കും. അവർക്കു മുന്നോട്ടുള്ള വഴിയിൽ അനുഭവ സന്പത്തുണ്ടാകാൻ അതുപകരിക്കും.
ധോണിയുടെയും ഫ്ളെമിംഗിന്റെയും ഈ വാക്കുകൾ ക്രിക്കറ്റ് നിരീക്ഷകരെയും സിഎസ്കെ ആരാധകരെപോലും ക്ഷുഭിതരാക്കി. ടൂർണമെന്റിന്റെ തുടക്കം മുതൽ, ഒട്ടും ഫോമിലല്ലാത്ത കേദാർ ജാദവ് എന്ന മധ്യനിര ബാറ്റ്സ്മാനെ കളിപ്പിക്കുന്നതിനെതിരെ ശക്തമായ വിമർശനം നിലനിന്നിരുന്നു. ഇന്ത്യൻ മുൻ താരമായ കെ. ശ്രീകാന്ത്, ധോണിക്കെതിരെ നിശിത വിമർശനമാണു നടത്തിയത്. ടീം സെലക്ഷനിൽ ഇല്ലാത്ത സ്പാർക്ക് എങ്ങനെ കളത്തിലും ഡ്രസിംഗ്റൂമിലും ലഭിക്കുമെന്നാണു ശ്രീകാന്തിന്റെ ചോദ്യം. കേദാർ ജാദവിൽ എന്ത് സ്പാർക്കാണു ധോണി കാണുന്നതെന്നും ശ്രീകാന്ത് ചോദിച്ചു.
ജോസ് ബോസ്
രാജസ്ഥാൻ റോയൽസിനെതിരേ ഏഴ് വിക്കറ്റ് പരാജയം ഏറ്റുവാങ്ങിയതോടെ ചെന്നൈയുടെ പ്ലേ ഓഫ് വഴി തീരെ ഇടുങ്ങിയതായി. 125 റണ്സിനു പുറത്തായ ചെന്നൈ ദയനീയ പ്രകടനമാണു കാഴ്ചവച്ചത്. മൂന്നിന് 28 എന്ന നിലയിൽനിന്ന് ജോസ് ബട്ലറും (48 പന്തിൽ 70 നോട്ടൗട്ട്) സ്റ്റീവ് സ്മിത്തും (26 നോട്ടൗട്ട്) ചേർന്ന് രാജസ്ഥാനെ ജയത്തിലെത്തിച്ചു. ബട്ലറായിരുന്നു മാൻ ഓഫ് ദ മാച്ച്. മത്സരശേഷം ധോണിയുടെ ജഴ്സിയും ബട്ലറിനു സമ്മാനമായി ലഭിച്ചു. ബട്ലറിന്റെ ഇഷ്ടതാരമാണു ധോണി. ധോണിയുടെ ജഴ്സിയുമായി അത്യധികം സന്തോഷത്തോടെ നിൽക്കുന്ന ബട്ലറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി.
സ്പാർക്കില്ല, സിഎസ്കെ പുറത്തേക്ക്!
12:19 AM Oct 21, 2020 | Deepika.com