അബുദാബി: തലമാറിയിട്ടും കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു രക്ഷയില്ല. മുംബൈയുടെ നീല ജഴ്സിക്കാർ നടത്തിയ പടയോട്ടത്തിൽ നൈറ്റ് റൈഡേഴ്സിന് 19 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിന്റെ തോൽവി. ദിനേഷ് കാർത്തിക്കിനു പകരം ക്യാപ്റ്റൻ പദവിയിലെത്തിയ ഓയിൻ മോർഗൻ വിളിച്ച ആദ്യ ടോസ് അനുകൂലമായെങ്കിലും പിന്നീടുള്ള കാര്യങ്ങൾ സുഖകരമല്ലായിരുന്നു.
ടോസ് ജയിച്ച് ബാറ്റ് കൈയിലെടുത്ത കെകെആർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റണ്‍സ് എടുത്തു. മുംബൈ 16.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി ജയമാഘോഷിച്ചു. 44 പന്തിൽ മൂന്ന് സിക്സും ഒന്‍പത് ഫോറുമടക്കം 78 റൺസുമായി മുംബൈയുടെ ക്വിന്റൺ ഡികോക്ക് പുറത്താകാതെനിന്നു. രോഹിത് ശർമ (35), ഹാർദിക് പാണ്ഡ്യ (21 നോട്ടൗട്ട്) എന്നിവരും നീലപ്പടയ്ക്കായി തിളങ്ങി.
36 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 53 റണ്‍സുമായി പുറത്താകാതെനിന്ന പാറ്റ് കമ്മിൻസാണ് നൈറ്റ് റൈഡേഴ്സിനെ ഒറ്റയ്ക്കു തോളിലേറ്റിയത്. മോർഗൻ 29 പന്തിൽ രണ്ട് വീതം സിക്സും ഫോറുമായി 39 റണ്‍സുമായി പുറത്താകാതെനിന്നു. മുംബൈയുടെ രാഹുൽ ചാഹർ നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 149 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ മുംബൈയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റണ്‍ ഡി കോക്കും ചേർന്ന് 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ മുംബൈയെ 90 റണ്‍സിൽ എത്തിച്ചു.
നീലപ്പടയോട്ടം
12:18 AM Oct 17, 2020 | Deepika.com