ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തിരശീലയിട്ട് പുതിയ ലീഗ് ആരംഭിക്കാനുള്ള വന്പൻ ക്ലബ്ബുകളുടെ മോഹം പൊലിഞ്ഞു. പ്രൊജക്ട് ബിഗ് പിക്ചർ (പിബിപി) എന്ന ഓമനപ്പേരിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളുമടങ്ങുന്ന വന്പൻ സംഘം മുന്നോട്ടുവച്ച പദ്ധതി മഹാഭൂരിപക്ഷം ഇപിഎൽ ക്ലബ്ബുകളും എതിർത്തതോടെയാണിത്. പിബിപിക്കു പകരം കൂട്ടായ ശ്രമത്തിലൂടെ ഇംഗ്ലീഷ് ഫുട്ബോളിനെ സാന്പത്തികമായി കരകയറ്റാം എന്ന ആശയമാണ് ഇപിഎൽ ക്ലബ്ബുകൾ അംഗീകരിച്ചിരിക്കുന്നത്.
കോവിഡ്-19 മഹാമാരിയെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു പ്രൊജക്ട് ബിഗ് പിക്ചർ എന്ന നീക്കത്തിനു കാരണം. എന്നാൽ, പ്രീമിയർ ലീഗിൽ ഇക്കാലമത്രയുമായി ഏറ്റവും അധികം നേട്ടങ്ങൾ സ്വന്തമാക്കിയ ഒന്പത് ടീമുകൾ ഉൾപ്പെട്ടതാണ് പ്രൊജക്ട് ബിഗ് പിക്ചർ. അതിൽ മുൻനിരക്കാരായ ആറ് ക്ലബ്ബുകൾക്ക് മാത്രമാണ് വോട്ടിംഗ് ഉൾപ്പെടെയുള്ള പരമാധികാരം. രണ്ടാം നിര ക്ലബ്ബുകളെ ഈ നീക്കം നാമാവശേഷമാക്കുമെന്നതാണ് ഇതിനെതിരായ പ്രധാന ആരോപണം. നിരവധി പ്രമുഖർ നീക്കത്തിനെതിരേ രംഗത്തെത്തിയിരുന്നു.
പ്രൊജക്ട് ബിഗ് പിക്ചർ
•ബിഗ് സിക്സ് ക്ലബ്ബുകൾ: ആഴ്സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം (വോട്ടിംഗ് ഇവർക്ക് മാത്രം)
•പ്രൊജക്ടിലെ മറ്റ് ടീമുകൾ: എവർട്ടണ്, സതാംപ്ടണ്, വെസ്റ്റ് ഹാം (വോട്ടിംഗ് ഇല്ല)
•പ്രീമിയർ ലീഗിൽ ക്ലബ്ബുകളുടെ എണ്ണം 18 ആക്കും. ചാന്പ്യൻഷിപ്പ്, ലീഗ് വണ്, ലീഗ് ടു ടീം എണ്ണം 24 ആയി തുടരും
• ലീഗിൽ 17, 18 സ്ഥാനക്കാർ തരംതാഴ്ത്തപ്പെടും. 16-ാം സ്ഥാനക്കാർക്ക് പ്ലേ ഓഫ്.
• 2,371 കോടി രൂപ ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിലേക്ക് ഉടൻ കൈമാറും
• എഫ്എയ്ക്ക് നഷ്ടം നികത്താൻ 948 കോടി
• ഇംഗ്ലീഷ് ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് പോരാട്ടങ്ങൾ പരിഷ്കരിക്കും
ഇപിഎൽക്സിറ്റ് പൊളിഞ്ഞു
12:46 AM Oct 16, 2020 | Deepika.com