ദുബായ്: രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിന്റെ (4-0-19-3) ബൗളിംഗ് അപാരതയ്ക്കു മുന്നിൽ ഒന്നു പതറിയെങ്കിലും വിജയ ശിക്കാർ തുടർന്ന് ഡൽഹി ക്യാപ്പിറ്റൽസ്. 13 റൺസിനാണ് ക്യാപ്പിറ്റൽസ്, രാജസ്ഥാൻ റോയൽസിനെതിരേ ജയം സ്വന്തമാക്കിയത്.
സ്കോർ: ഡൽഹി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161. രാജസ്ഥാൻ 20 ഓവറിൽ എട്ടിന് 148.
ഇന്നിംഗ്സിലെ ആദ്യ പന്തിൽതന്നെ ഓപ്പണർ പൃഥ്വി ഷായെ ബൗൾഡാക്കിയ ആർച്ചറിന്റെ ആക്രമണത്തിൽനിന്ന് ക്യാപ്പിറ്റൽസിനെ രക്ഷിച്ചെടുത്തത് ക്യാപ്റ്റൻ ശ്രേയസ് അയ്യറും ശിഖർ ധവാനും ചേർന്നായിരുന്നു. ധവാൻ 33 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 57 റണ്‍സ് എടുത്തു. അയ്യറുടെ ബാറ്റിൽനിന്ന് രണ്ട് സിക്സും മൂന്ന് ഫോറും അകന്പടിസേവിച്ച 53 റണ്‍സ് പിറന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 പന്തിൽ 85 റണ്‍സ് നേടി.
ഡൽഹിക്കായി ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസ് അയ്യർ 1000 റണ്‍സ് തികയ്ക്കുന്നതിനും ട്വന്റി-20യിൽ രാജസ്ഥാൻ റോയൽസിന്റെ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് 200 മത്സരം എന്ന നാഴികക്കല്ലിൽ എത്തുന്നതിനും ഇന്നലെ ദുബായ് സാക്ഷ്യംവഹിച്ചു.
162 റണ്‍സ് എന്ന ലക്ഷ്യത്തിനായി ബാറ്റ് കൈയിലേന്തിയ റോയൽസിന്റെ തുടക്കം മികച്ചതായിരുന്നു. എന്നാൽ, മൂന്നാം ഓവറിന്റെ അവസാന പന്തിൽ ജോസ് ബട്ലറെ (ഒന്‍പത് പന്തിൽ 22) നഷ്ടപ്പെട്ടു. ആറ് പന്തിന്റെ ഇടവേളയിൽ സ്റ്റീവ് സ്മിത്തും (ഒന്ന്) കൂടാരം കയറി. ബെൻ സ്റ്റോക്സ് (35 പന്തിൽ 41), സഞ്ജു വി. സാംസണ് (18 പന്തിൽ 25) എന്നിവരും പുറത്തായതോടെ റോയൽസ് 11.4 ഓവറിൽ നാലിന് 97ൽ.
ഡൽഹിക്ക് 13 റൺസ് ജയം
12:19 AM Oct 15, 2020 | Deepika.com