സ്കോർ: ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 162. ഡൽഹി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147.
ഡേവിഡ് വാർണർ (45), ബെയർസ്റ്റോ (53), കെയ്ൻ വില്യംസണ് (41) എന്നിവരുടെ മികവിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 162 റണ്‍സ് കെട്ടിപ്പടുത്തത്. വാർണർ-ബെയർസ്റ്റോ ഓപ്പണിംഗിൽ 9.3 ഓവറിൽ 77 റണ്‍സ് നേടി. വന്പൻ അടിക്ക് മുതിരാതെ ഡബിൾ ഓടിയെടുക്കുന്നതിലായിരുന്നു ഇരുവരും ശ്രദ്ധിച്ചത്. രണ്ട് സിക്സും മൂന്ന് ഫോറും മാത്രമേ 136.36 സ്ട്രൈക്ക്റേറ്റിൽ 33 പന്തിൽ 45 റണ്‍സ് അടിച്ച വാർണറിന്റെ ബാറ്റിൽനിന്ന് പിറന്നുള്ളൂ. 48 പന്ത് നേരിട്ട് 53 റണ്‍സ് നേടിയ ബെയർസ്റ്റോ പുറത്താകുന്പോൾ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പന്ത് നിലം തൊടാതെ വേലിക്കെട്ട് ഭേദിച്ചത് ഒരു തവണയും അല്ലാതെ രണ്ടു പ്രാവശ്യവും മാത്രം.
സീസണിൽ ആദ്യമായി കളത്തിലെത്തിയ മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. വില്യംസണ് - ബെയർസ്റ്റോ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റണ്‍സ് പിറന്നു. വില്യംസണിന്റെ ആക്രമണ ബാറ്റിംഗ് ആയിരുന്നു അവസാന അഞ്ച് ഓവറിൽ 45 റണ്‍സ് നേടാൻ സണ്‍റൈസേഴ്സിനു സഹായകമായത്.
163 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന് ആദ്യ ഓവറിൽത്തന്നെ പ്രഹരമേറ്റു. അഞ്ച് പന്ത് നേരിട്ട് രണ്ട് റണ്‍സ് നേടിയ പൃഥ്വി ഷാ ഭുവനേശ്വറിനു മുന്നിൽ തലകുനിച്ചു. ഇഴഞ്ഞു നീങ്ങിയ ഡൽഹിയുടെ സ്കോർ 10 ഓവർ പൂർത്തിയായപ്പോൾ 54/2 എന്ന നിലയിലായി. ശിഖർ ധവാൻ (31 പന്തിൽ 34), ഋഷഭ് പന്ത് (27 പന്തിൽ 28), ഹെറ്റ്മേയർ (12 പന്തിൽ 21) എന്നിവരാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ. സണ്‍റൈസേഴ്സിനായി റഷീദ് ഖാൻ നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്നും ഭുവനേശ്വർ കുമാർ 25 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി.