‘പഞ്ചാബി ഹൗസ്’ സിനിമയിലെ ഹരിശ്രീ അശോകന്റെ രമണൻ എന്ന കഥാപാത്രം മലയാളക്കരയിൽ ഇന്നും ചിരിപടർത്തുന്നതാണ്. നിങ്ങളിൽ ആർക്കാണ് ഭംഗിയായി ഷൂ പോളിഷ് ചെയ്യാൻ അറിയാവുന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകിയ രമണനിട്ടു കിട്ടിയ എട്ടിന്റെ പണിയും ആരാധകരുടെ ചുണ്ടിൽ ചിരി വിരിയിച്ചു.
സമാനമല്ലെങ്കിലും രാജസ്ഥാൻ റോയൽസ് ഹൗസിലും ഒരു ചോദ്യമുണ്ടായി. നിങ്ങളിൽ ആരാണ് ഒരു ഓവറിൽ ഏറ്റവുമധികം സിക്സ് പറത്തുക. ടീമിന്റെ നെറ്റ് പ്രാക്ടീസ് സമയത്ത് പരിശീലകർ ചോദിച്ച ആ ചോദ്യത്തിന് ഏറ്റവും ആത്മാർഥതയോടെ അധ്വാനിച്ചത് രാഹുൽ തെവാട്യ(27) എന്ന ഹരിയാനക്കാരനായിരുന്നു. ഓവറിൽ ശരാശരി അഞ്ച് സിക്സർ എന്നതായിരുന്നു നെറ്റ്സിൽ തെവാട്യയുടെ പ്രകടനം.
ആ പ്രകടനമാണ് പഞ്ചാബ് കിംഗ്സ് ഇലവണിനെതിരായ മത്സരത്തിൽ തെവാട്യയെ നാലാം നന്പറിൽ ഇറക്കാൻ രാജസ്ഥാൻ റോയൽസ് പരിശീലകർക്ക് ഉൗർജമായത്. ആദ്യം പതറിയെങ്കിലും പിന്നീട് തെവാട്യ കത്തിക്കയറി. ആദ്യത്തെ 21 പന്തിൽ 14 റണ്‍സ് മാത്രം നേടിയ താരം പിന്നീടു നേരിട്ട 10 പന്തിൽ 39 റണ്‍സ് ആണ് അടിച്ചെടുത്തത്. പഞ്ചാബിന്റെ വെസ്റ്റ് ഇൻഡീസ് പേസർ ഷെൽഡണ്‍ കോട്രെൽ എറിഞ്ഞ 18-ാം ഓവറിൽ തെവാട്യ നേടിയ അഞ്ച് കൂറ്റൻ സിക്സ്, മത്സരം രാജസ്ഥാന് അനുകൂലമാക്കി. 31 പന്ത് നേരിട്ട് ഏഴ് സിക്സിന്റെ അകന്പടിയോടെ തെവാട്യ 53 റണ്‍സ് നേടി. അതോടെ കിംഗ്സ് ഇലവണ്‍ മുന്നോട്ടുവച്ച 224 റണ്‍സ് എന്ന ലക്ഷ്യം 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 അടിച്ച് റോയൽസ് രാജകീയമായി മറികടന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിംഗ് ആയിരുന്നു അത്.
തെവാട്യ എങ്ങനെ നാലാം നന്പറിൽ ഇറങ്ങി എന്നതിനു മത്സരശേഷം മലയാളിയായ സഞ്ജു വി. സാംസണ് പറഞ്ഞത് ഇങ്ങനെ: ലെഗ് സ്പിന്നർ എന്ന നിലയിലാണ് തെവാട്യയെ ടീമിലെടുത്തത്. എന്നാൽ, പരിശീലനക്യാന്പിൽ മികച്ച ബാറ്റ്സ്മാനാണെന്ന് അദ്ദേഹം തെളിയിച്ചു. ആറു പന്തിൽ ഏറ്റവും കൂടുതൽ സിക്സ് ആരടിക്കും എന്നതായിരുന്നു പരിശീലനക്യാന്പിലെ ഞങ്ങളുടെ മത്സരം. ഓരോ ഓവറിലും തെവാട്യ നാലോ അഞ്ചോ സിക്സ് വീതം അടിക്കും. ഇതോടെ ടീം മാനേജ്മെന്റ് തെവാട്യക്ക് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
42 പന്തിൽ നാല് ഫോറും ഏഴ് സിക്സും അടക്കം 85 റണ്‍സ് എടുത്ത സഞ്ജു ആണ് മാൻ ഓഫ് ദ മാച്ച്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (27 പന്തിൽ 50), ജോഫ്ര ആർച്ചർ (മൂന്ന് പന്തിൽ 13) എന്നിവരും റോയൽസിന്റെ ഇന്നിംഗ്സിൽ നിർണായക പങ്ക് വഹിച്ചു.
രാഹുൽ തെവാട്യ ‘രാജസ്ഥാനി ഹൗസിലെ രമണൻ’
11:34 PM Sep 28, 2020 | Deepika.com