സ്റ്റണ്ണിംഗ് സിന്നെർ, വീനസ് പുറത്ത്
പുരുഷ സിംഗിൾസ് ടെന്നീസിലെ ഭാവിവാഗ്ദാനമായ ഇറ്റലിയുടെ ജന്നിക് സിന്നെർ 11-ാം സീഡായ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പത്തൊന്പതുകാരനായ സിന്നെർ ഫ്രഞ്ച് ഓപ്പണിലെ അരങ്ങേറ്റ മത്സരത്തിൽ 7-5, 6-0, 6-3നായിരുന്നു ഗോഫിനെ അട്ടിമറിച്ചത്.
അമേരിക്കയുടെ ഇരുപതുകാരനായ സെബാസ്റ്റ്യൻ കോഡ്ര ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ അട്ടിമറിക്കുന്നതിനും റോളണ്ട് ഗാരോസിലെ ആദ്യ പോരാട്ടദിനം സാക്ഷ്യംവഹിച്ചു. സ്കോർ: 6-2, 4-6, 6-3, 6-3.
വനിതാ സിംഗിൾസിൽ വീനസ് വില്യംസ് ആദ്യ റൗണ്ടിൽ പുറത്തായി. അന്ന ഷ്മീഡ്ലോവ 6-4, 6-4ന് വില്യംസിനെ കീഴടക്കി. പുരുഷ വിഭാഗത്തിൽ നിഷികോരി, ഇസ്നർ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
മഴ, തണുപ്പ്
വനിതകളുടെ ആദ്യ റൗണ്ടിൽ ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും മോണ്ടിനെഗ്രോയുടെ ഡാൻക കോവിനിക്കും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് 15 മിനിറ്റ് നിർത്തിവയ്ക്കേണ്ടിയുംവന്നു. ആദ്യ സെറ്റിൽ അസരെങ്ക 2-1നു മുന്നിട്ടുനിൽക്കുന്പോഴായിരുന്നു അത്. 50 മിനിറ്റിനുശേഷം പുനരാരംഭിച്ച മത്സരത്തിൽ 6-1, 6-2ന് അസരെങ്ക ജയിച്ചു.
ഫ്രഞ്ച് ഓപ്പണിന്റെ ആദ്യത്തെ ആറ് ദിവസവും മഴ ഉണ്ടാകുമെന്നും കാലാവസ്ഥ പ്രവചനമുണ്ട്.