ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയിർ ലീഗ് ഫുട്ബോളിൽ ഇന്നലെ അരങ്ങേറിയത് അത്യന്തം നാടകീയ രംഗങ്ങൾ. ബ്രിങ്ടണിനെതിരായ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2നു ജയം നേടിയപ്പോൾ ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചത് അത്യപൂർവമായ രംഗങ്ങൾക്ക്. മത്സരം അവസാനിച്ചതായി അറിയിച്ച് റഫറി ലോംഗ് വിസിൽ മുഴക്കിയശേഷം മാഞ്ചസ്റ്ററിന് അനുകൂലമായി പെനൽറ്റി വിധിച്ചു. ആ കിക്ക് ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് 100-ാം മിനിറ്റിൽ യുണൈറ്റഡിനു ജയം സമ്മാനിച്ചു.
95-ാം മിനിറ്റിൽ യുണൈറ്റഡിന്റെ മഗ്വെയറിന്റെ ഹെഡർ ബ്രിങ്ടണിന്റെ സോളി മാർച്ച് ക്ലിയർ ചെയ്തു. തൊട്ടുപിന്നാലെ റഫറി മത്സരം അവസാനിച്ചതായറിയിച്ച് ലോംഗ് വിസിൽ മുഴക്കി. എന്നാൽ, ബ്രിങ്ടണ്ണിന്റെ നീൽ മർഫിയുടെ കൈയിൽ തട്ടിയശേഷമാണ് സോളി മാർച്ച് പന്ത് ക്ലിയർ ചെയ്തതെന്ന് യുണൈറ്റഡ് വാദിച്ചു.
തുടർന്ന് വിഎആറിലൂടെ റഫറി യുണൈറ്റഡിന്റെ വാദം ശരിവച്ച് പെനൽറ്റി വിധിക്കുകയായിരുന്നു. റഫറിയുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച ബ്രിങ്ടണ് താരം അലിരെസയ്ക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.
40-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ നീൽ മർഫി ബ്രിങ്ടണിനെ മുന്നിലെത്തിച്ചു. എന്നാൽ, ലെവിഡ് ഡങ്കിന്റെ (43) സെൽഫ് ഗോൾ അവരെ കുടുക്കി. മാർക്കസ് റാഷ്ഫോഡിലൂടെ (55) മുന്നിലെത്തിയ യുണൈറ്റഡിനെ സോളി മാർച്ച് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ 2-2നു പിടിച്ചു. പിന്നീടായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കളി തീർന്നശേഷം പെനൽറ്റി!
12:17 AM Sep 27, 2020 | Deepika.com