ഡീൻ ജോണ്‍സിന്റെ സഹ കമന്റേറ്ററായ ഓസ്ട്രേലിയൻ മുൻ താരം ബ്രെറ്റ് ലീയുമൊത്ത് പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷം ഹോട്ടൽ ലോബിയിൽവച്ച് ഹൃദയാഘാതം ഉണ്ടായി.
ബ്രെറ്റ് ലീയും ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ നിഖിൽ ചോപ്രയും സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഓസ്ട്രേലിയയ്ക്കായി 1984 മുതൽ 1994വരെയായി 52 ടെസ്റ്റിൽനിന്ന് 11 സെഞ്ചുറിയടക്കം 3631 റണ്‍സും 164 ഏകദിനങ്ങളിൽ ഏഴ് സെഞ്ചുറിയും 46 അർധസെഞ്ചുറിയുമടക്കം 6068 റണ്‍സും നേടി. ഏകദിനത്തിൽ അക്കാലത്തെ മികച്ച ബാറ്റ്സ്മാനും ഫീൽഡറുമായിരുന്നു. ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം കമന്ററിയിലേക്ക് തിരിഞ്ഞ ഡീൻ ജോണ്‍സ് ആ രംഗത്തും ശ്രദ്ധേയനായി. ദക്ഷിണാഫ്രിക്കൻ മുൻതാരം ഹാഷിം അംലയെ ടെററിസ്റ്റ് എന്ന് വിളിച്ച് വിവാദത്തിലായിരുന്നു.
അഫ്ഗാനിസ്ഥാൻ, പാക് സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിംഗ്സ് എന്നിവയുടെ പരിശീലകനുമായി.
ഗാലറികളെ ത്രസിപ്പിച്ച ഡീനോ
സനത് ജയസൂര്യക്കു മുന്‍പ് ഏകദിന ക്രിക്കറ്റിന്റെ ചരിത്രം മാറ്റിയെഴുതിയ കളിക്കാരനാണ് ഡീൻ മെർവിൻ ജോൺസ്. തട്ടിമുട്ടിക്കളിയുടെ കാലത്തായിരുന്നു ഡീൻ ജോൺസ് തകർപ്പനടികളോടെയും വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിലൂടെയും റൺസ് വാരിക്കൂട്ടിയത്. 1987ൽ ഓസ്ട്രേലിയ കന്നി ലോകകപ്പ് കിരീടം ഉയർത്തിയതു ഡീൻ ജോൺസിന്റെകൂടി മികവിലായിരുന്നു.
1986ലെ മദ്രാസ് ടെസ്റ്റായിരുന്നു ജോൺസ് അവിസ്മരണീയമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെതന്നെ രണ്ടാമത്തെ ടൈ ടെസ്റ്റ് എന്ന നിലയിലും മദ്രാസ് ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. കരിയറിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ ജോൺസ് പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇരട്ട സെഞ്ചുറി കുറിച്ചത്. മദ്രാസിലെ കൊടുംചൂടിനെ വകവയ്ക്കാതെയായിരുന്നു ജോൺസിന്റെ ബാറ്റിംഗ്. എട്ടുമണിക്കൂർ ക്രീസിൽ തുടർന്ന ജോൺസിനെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഏകദിന ക്രിക്കറ്റിലായിരുന്നു മികവ് കൂടുതലെങ്കിലും ടെസ്റ്റിലും ജോൺസ് മികച്ച റിക്കാർഡിനുടമയാണ്. രണ്ട് ആഷസ് പരന്പരകളിൽ അഞ്ഞൂറിലധികം റൺസ് നേടിയ ജോൺസ് വെസ്റ്റ് ഇൻഡീസിന്റെ മാരക ബൗളിംഗ് നിരയെ നേരിട്ട് ഇരട്ടസെഞ്ചുറിയും കുറിച്ചിട്ടുണ്ട്.
ഗ്രെഗ് ചാപ്പൽ, ഡെന്നിസ് ലിലി, കിം ഹ്യൂസ് തുടങ്ങിയ മഹാരഥന്മാർ എൺപതുകളുടെ തുടക്കത്തോടെ കളമൊഴിഞ്ഞതോടെ തകർച്ചയിലായ ഓസ്ട്രേലിയൻ ടീമിനെ കരകയറ്റിയത് ഡീൻ ജോൺസ്-ഡേവിഡ് ബൂൺ-ജെഫ് മാർഷ് ത്രയമായിരുന്നു. ക്യാപ്റ്റൻ അലൻ ബോർഡറിനൊപ്പം അവർ ഓസീസിനെ ഒന്നാംനിര ടീമാക്കി മാറ്റി. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള ജോൺസിന്റെ വിരമിക്കൽ അപ്രതീക്ഷിതമായിരുന്നു.
മാർക് ടെയ്ലർ, മാർക് വോ തുടങ്ങിയ പ്രഗല്ഭർ ടെസ്റ്റ് ടീമിൽ സ്ഥിരമായതോടെ ജോൺസ് കളംവിടുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ കളിച്ച അവസാന പരന്പരയിലും ജോൺസ് സെഞ്ചുറി നേടി. 31-ാം വയസിൽ ടെസ്റ്റിൽനിന്നും 33-ാം വയസിൽ ഏകദിനത്തിൽനിന്നും വിരമിച്ചു. ഒരു ബാറ്റ്സ്മാനെ സംബന്ധിച്ച് വളരെ നേരത്തെയുള്ള വിരമിക്കലായിരുന്നു അത്. ജീവിതത്തിലും ഡീനോയുടെ വിരമിക്കൽ നേരത്തെയായി.