രാജസ്ഥാൻ റോയൽസിനെതിരേ ഏഴാം നന്പറിൽ ഇറങ്ങിയതെന്തുകൊണ്ടാണെന്നു വിശദീകരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 217 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഏഴാം നന്പറായി ക്രീസിലെത്തിയ ധോണി 17 പന്തിൽ 29 റണ്‍സുമായി പുറത്താകാതെനിന്നു. അവസാന ഓവറിൽ പറത്തിയ മൂന്ന് സിക്സർ ഉൾപ്പെടെയായിരുന്നു അത്.
ധോണി ഏഴാം നന്പറിൽ ഇറങ്ങുകയും അതിനു മുന്‍പായി സാം കരണ്‍, ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവരെ ഇറക്കുകയും ചെയ്തതിനെ ക്രിക്കറ്റ് നിരീക്ഷകർ വിമർശിച്ചു. പിന്നിൽനിന്നല്ല, മുന്നിൽനിന്നാണു നയിക്കേണ്ടതെന്നായിരുന്നു ഗൗതം ഗംഭീറിന്റെ രൂക്ഷവിമർശനം.
ദീർഘനാളായി ബാറ്റ് ചെയ്തിട്ട്. വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കുകയായിരുന്നു. സാം, ഋതുരാജ് എന്നിവർക്ക് അവസരം നൽകാനും ലക്ഷ്യമിട്ടു- എന്തുകൊണ്ട് ഏഴാം നന്പറിൽ ഇറങ്ങിയെന്നതിനുള്ള ധോണിയുടെ മറുപടി ഇതായിരുന്നു.
72 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്കോററായ ഡുപ്ലസിസിനൊപ്പം ഒരറ്റത്ത് തട്ടിമുട്ടി നീങ്ങിയ ധോണി, അവസാന ഓവറിൽ ബാറ്റ് ചെയ്ഞ്ച് ചെയ്തശേഷം തുടർച്ചയായി മൂന്ന് സിക്സർ പറത്തി. അവസാന ഓവറിൽ 38 റണ്‍സ് ആയിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ധോണി പറത്തിയ ഒരു സിക്സർ സ്റ്റേഡിയത്തിനു പുറത്ത് പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലാണു വീണത്. ആ പന്ത് ലഭിച്ചയാൾ അതുമായി ചിരിയോടെ നടന്നുപോകുന്നതും ശ്രദ്ധേയമായി.
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയുടെ വിജയശില്പിയായിരുന്ന അന്പാട്ടി റായുഡു പരിക്കിനെത്തുടർന്ന് രാജസ്ഥാനെതിരേ ഇറങ്ങിയില്ല. റായുഡുവിനു പകരമാണ് ഋതുരാജ് ടീമിലെത്തിയത്. അടുത്ത മത്സരത്തിലും റായുഡു ഉണ്ടാകില്ലെന്നാണു ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
ധോണി എന്തുകൊണ്ട് ഏഴാം നന്പറിൽ ഇറങ്ങി
12:27 AM Sep 24, 2020 | Deepika.com