2019-20 സീസണിലെ മികച്ച പുരുഷതാരം, പരിശീലകൻ, വനിതാ താരം എന്നിവരെ തെരഞ്ഞെടുക്കാനുള്ള അന്തിമപട്ടിക യുവേഫ പ്രഖ്യാപിച്ചു. ആറ് തവണ ലോക ഫുട്ബോൾ പദവി അലങ്കരിച്ച ബാഴ്സലോണയുടെ അർജന്റൈൻ താരം മെസിയും അഞ്ച് തവണ ലോകഫുട്ബോളറായ യുവന്റസിന്റെ പോർച്ചുഗീസ് താരം റൊണാൾഡോയും അവസാന മൂന്നിൽ ഉൾപ്പെടാതിരിക്കുന്നത് 10 വർഷത്തിനുള്ളിൽ ഇതാദ്യമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ റൊണാൾഡോ ഒന്‍പതും മെസി ആറും തവണ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയിൻ, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി, ബയേണിന്റെ ജർമൻ ഗോളി മാനുവൽ നോയർ എന്നിവരാണ് അന്തിമപട്ടികയിൽ ഉള്ളത്. പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ, ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ എന്നിവർക്കും അവസാന മൂന്നിൽ ഇടം ലഭിച്ചില്ല.
കഴിഞ്ഞ സീസണിൽ ചാന്പ്യൻസ് ലീഗിൽ 15 ഉൾപ്പെടെ 55 ഗോളാണ് ലെവൻഡോവ്സ്കി സ്കോർ ചെയ്തത്. ഡിബ്രൂയിൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 20 അസിസ്റ്റ് നടത്തിയപ്പോൾ നോയർ ചാന്പ്യൻസ് ലീഗിൽ ആറ് ക്ലീൻ ഷീറ്റ് നേടി.
ജർമൻ ആധിപത്യം
യുവേഫ ചരിത്രത്തിൽ ആദ്യമായി മികച്ച പരിശീലകനുള്ള പുരസ്കാരം പ്രഖ്യാപിക്കാനൊരുങ്ങുന്പോൾ പുരുഷ ടീം മാനേജർ അന്തിമപട്ടികയിൽ ഉൾപ്പെട്ടത് മൂന്ന് ജർമൻകാർ. ബയേണ്‍ മ്യൂണിക്കിന്റെ ഹൻസി ഫ്ളിക്, ജർമൻ ക്ലബ്ബായ ലൈപ്സിഗിന്റെ ജൂലിയൻ നഗ്ലെസ്മൻ, ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന്റെ ജർമൻ പരിശീലകൻ ജർഗൻ ക്ലോപ് എന്നിവരാണ് അന്തിമപട്ടികയിൽ.
ജർമൻ ക്ലബ്ബായ ബയേണിന്റെ രണ്ട് താങ്ങളും പരിശീലകനും അന്തിമപട്ടികയിൽ ഉൾപ്പെട്ടതും ശ്രദ്ധേയമായി.