നിശ്ചിത ഓവറിൽ ജയത്തിലേക്ക് നീങ്ങുകയായിരുന്ന പഞ്ചാബിനെ 20-ാം ഓവറിലെ വിക്കറ്റുകളിലൂടെ ഡൽഹി സമനിലയിൽ തളയ്ക്കുകയായിരുന്നു. 60 പന്തിൽ ഏഴ് ഫോറും നാല് സിക്സും അടക്കം 89 റൺസ് എടുത്ത മായങ്ക് അഗർവാൾ പുറത്തായതോടെയാണ് പഞ്ചാബ് സമനിലയിൽ കുടുങ്ങിയത്. അവസാന പന്തിൽ ഒരു റൺ ജയിക്കാൻ വേണ്ടപ്പോൾ ക്രിസ് ജോർദാനെയും കിംഗ്സ് ഇലവണിനു നഷ്ടപ്പെട്ടു. രണ്ട് വിക്കറ്റും സ്റ്റോയിനിസ് ആയിരുന്നു വീഴ്ത്തിയത്.
സ്കോർ: ഡൽഹി ക്യാപ്പിറ്റൽസ് 20 ഓവറിൽ എട്ടിന് 157. പഞ്ചാബ് കിംഗ്സ് ഇലവൺ 20 ഓവറിൽ എട്ടിന് 157. സ്റ്റോയിനിസിന്റെ (21 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും അടക്കം 53) ഇന്നിംഗ്സ് ആണ് പഞ്ചാബിനെ 157ൽ എത്തിച്ചത്. അവസാന മൂന്ന് ഓവറിൽ 57 റണ്‍സാണ് ക്യാപ്പിറ്റൽസ് അടിച്ചെടുത്തത്. ക്രിസ് ജോർദാൻ എറിഞ്ഞ അവസാന ഓവറിൽ മാത്രം 30 റണ്‍സ് പിറന്നു. 17 ഓവർ പൂർത്തിയായപ്പോൾ ഏഴ് പന്തിൽ നാല് റണ്സുമായിനിന്ന സ്റ്റോയിനിസ് അവസാന മൂന്ന് ഓവറുകളിലായി നേരിട്ട 14 പന്തിൽനിന്ന് 49 റണ്‍സ് അടിച്ചുകൂട്ടി. ഹൾക്ക് എന്ന വിശേഷണം ശരിവയ്ക്കുന്നതായിരുന്നു സ്റ്റോയിനിസിന്റെ വെടിക്കെട്ട്.
നാല് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 13 റണ്‍സ് എന്ന നിലയിലായിരുന്നു ക്യാപ്പിറ്റൽസ്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറും (32 പന്തിൽ 39), ഋഷഭ് പന്തും (29 പന്തിൽ 31) ചേർന്ന് 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസിനെയും ഷമി പുറത്താക്കിയതോടെ ക്യാപ്പിറ്റൽസ് 14.1 ഓവറിൽ അഞ്ചിന് 87. പഞ്ചാബ് ബൗളിംഗ് നിരയിൽ മുഹമ്മദ് ഷമി (4-0-15-3), പത്തൊന്‍പതുകാരനായ അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് (4-0-22-1), വിൻഡീസ് പേസർ ഷെൽഡണ്‍ കോട്രെൽ (4-0-24-2) എന്നിവർ റണ്‍ വഴങ്ങുന്നതിൽ പിശുക്ക് കാണിച്ചു.
4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 30 റണ്‍സ് എന്ന നിലയിൽനിന്ന് 6.3 ഓവറിൽ നാലിന് 35ലേക്ക് കൂപ്പുകുത്തിയ പഞ്ചാബിനെ മായങ്ക് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു.