അന്പാട്ടി റായുഡു എന്ന ആന്ധ്ര ഗുണ്ടൂർ സ്വദേശിയെ ഒരു വികാരജീവിയാണെന്നു വിശേഷിപ്പിച്ചാൽ അതിനെ മലയാളം മിമിക്രി വേദിയിൽ കെ.പി. ഉമ്മർ എന്ന നടനെ അനുകരിക്കുന്നവർ പറയുന്നതിനോടു ചേർത്തുവായിക്കരുത്. കാരണം, റായുഡു അത്തരക്കാരനല്ല.
പക്ഷേ, തന്റെ സന്തോഷ സന്താപ വികാരങ്ങൾ ഞൊടിയിടയിൽ പ്രകടിപ്പിക്കുന്ന ഒരാളാണ് റായുഡു എന്ന മുപ്പത്തിനാലുകാരൻ. 2019 ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നപ്പോൾ റായുഡു വികാരാധീനനായി. സമൂഹമാധ്യമത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കി, ഇന്ത്യക്കായി ഇനി ഒരിക്കലും കളിക്കാൻ ഇല്ല എന്നതായിരുന്നു അത്... വികാരത്തള്ളലിലൂടെയുള്ള ആ റിട്ടയർമെന്റിന് ഒരു കാരണമുണ്ട്, അക്കാലത്ത് ഇന്ത്യയുടെ നാലാം നന്പറിൽ കളിക്കാൻ ഏറ്റവും യോഗ്യനാണെന്നു റായുഡു നിരവധി അവസരങ്ങളിൽ തെളിയിച്ചിരുന്നു എന്നതുതന്നെ.
ക്രിക്കറ്റിൽനിന്നു പൂർണമായി വിരമിച്ചെന്ന് പ്രഖ്യാപിച്ച റായുഡു പക്ഷേ, പിന്നീട് തീരുമാനം മയപ്പെടുത്തി. ആഭ്യന്തര മത്സരങ്ങളിൽ കളിക്കാൻ തീരുമാനിച്ചു. ഹൈദരാബാദിനായി ലിസ്റ്റ് എ, ട്വന്റി-20 പോരാട്ടങ്ങൾക്കിറങ്ങി. ഇന്ത്യൻ ടീമിനോടു സലാം പറഞ്ഞ റായുഡു ഒരു വർഷത്തിലധികം മുൻനിര വേദിയിൽനിന്നു മാറിനിന്നശേഷമുള്ള തിരിച്ചുവരവായിരുന്നു 13-ാം സീസണ് ഐപിഎൽ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നാലാം നന്പറായി റായുഡു അബുദാബിയിൽ മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങി. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആറ് റണ്‍സിൽ പതറുന്പോഴായിരുന്നു റായുഡുവിന്റെ രംഗപ്രവേശനം. 48 പന്ത് നേരിട്ട് ആറ് ഫോറും മൂന്ന് സിക്സും അടക്കം റായുഡു 71 റണ്‍സ് അടിച്ചെടുത്തു.
ചെന്നൈയെ അഞ്ച് വിക്കറ്റ് ജയത്തിലേക്കു നയിച്ച റായുഡുവിന്റെ ആ ഇന്നിംഗ്സിന് അംഗീകാരമായി മാൻ ഓഫ് ദ മാച്ച് പദവി എത്തി. 147.91 ആയിരുന്നു മുംബൈക്കെതിരേ റായുഡുവിന്റെ സ്ട്രൈക്ക്റേറ്റ്. നാലാം നന്പറിൽ തന്നേക്കാൾ മോശം താരത്തെ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ഭരണക്കാരോടുള്ള മധുരപ്രതികാരമായിരുന്നു അത്.
2002ൽ തന്റെ 16-ാം വയസിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനായി ഇംഗ്ലണ്ടിനെതിരെ ഓപ്പണിംഗിൽ 177 റണ്‍സ് എടുത്ത് പുറത്താകാതെനിന്നപ്പോൾ മുതൽ ഭാവിവാഗ്ദാനമായി റായുഡുവിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, 27 വയസും 304 ദിവസവും പ്രായമുള്ളപ്പോഴാണ് റായുഡുവിനു ദേശീയ ടീമിൽ അരങ്ങേറ്റത്തിനു ഭാഗ്യമുണ്ടായത്. 63 റണ്‍സുമായി ലഭിച്ച അവസരം മുതലാക്കി. പക്ഷേ, 55 ഏകദിനവും ആറ് ട്വന്റി-20യിലുമായി ദേശീയ ജഴ്സിയിലെ ഈ ആന്ധ്രക്കാരന്റെ ഭാവി അവസാനിച്ചു, അല്ലെങ്കിൽ ഒതുക്കി എന്നതാണു കാലക്രമേണ കണ്ടത്. പ്രതികാരദാഹിയാണു താനെന്നു തെളിയിക്കുന്ന റായുഡുഇന്നിംഗ്സുകൾക്കാണു സൂപ്പർ കിംഗ്സ് ആരാധകരുടെ കാത്തിരിപ്പ്.
റായുഡുവിന്റെ പ്രതികാരം
12:26 AM Sep 21, 2020 | Deepika.com