മാഡ്രിഡ്: ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് തന്റെ പേര് ബ്രാൻഡ് ആയി ഉപയോഗിക്കാനുള്ള അനുമതി. ഒന്പത് വർഷം നീണ്ട നിയമ പോരാട്ടത്തിനുശേഷമാണു മെസി ബ്രാൻഡ് രൂപപ്പെട്ടതെന്നതാണു ശ്രദ്ധേയം.
യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസ് ആണു മെസിയുടെ പേര് ബ്രാൻഡ് ആയി ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെപ്പോലെ തന്റെ പേരിൽ മെസിക്കും ബ്രാൻഡ് രൂപീകരിക്കാം. സിആർ7 എന്നതാണ് റൊണാൾഡോയുടെ ബ്രാൻഡിന്റെ പേര്.
മെസി എന്ന പേരിൽ സ്പോർട്സ് സമാഗ്രി ഉത്പന്നങ്ങൾ ഇനി വിപണിയിലെത്തും. സ്പാനിഷ് സൈക്ലിംഗ് കന്പനിയായ മാസി (Massi) ആയിരുന്നു മെസി (Messi) എന്ന ബ്രാൻഡ് ഉണ്ടാകുന്നതിനു തടസം നിന്നിരുന്നത്. പേരിലെയും ലോഗോയിലെയും സാമ്യം ചൂണ്ടിക്കാട്ടിയായിരുന്നു മാസി കോടതിയെ സമീപിച്ചത്. മെസി എന്ന സൂപ്പർ താരത്തിന്റെ ജനസമ്മതിയും പ്രശസ്തിയും രണ്ട് ബ്രാൻഡുകളെയും രണ്ടായി കാണാൻ ആളുകളെ പ്രാപ്തമാക്കുമെന്നു യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
മെസി ഇനി ബ്രാൻഡ്
11:34 PM Sep 18, 2020 | Deepika.com