ന്യൂയോർക്ക്: ആദ്യത്തെ അപതാളത്തിനുശേഷം ശരിയായ ട്രാക്കിലൂടെ ടെന്നീസ് സംഗീതം പൊഴിച്ച ഡൊമിനിക് തീം യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് രണ്ടാം സീഡും ലോക മൂന്നാം നന്പറുമായ തീം കീഴടക്കിയത്. നാല് മണിക്കൂർ രണ്ട് മിനിറ്റ് നീണ്ട പോരാട്ടത്തിൽ വിജയപോയിന്റ് നേടിയശേഷം തീം കോർട്ടിലേക്ക് മുഖംപൊത്തിവീണപ്പോൾ 2-6, 4-6, 6-4, 6-3, 7-6 (8-6) എന്നതായിരുന്നു സ്കോർ. തീമിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്.
മുറയെ വിളിക്കേണ്ടിവന്നില്ല!
ഫൈനലിൽ പരാജയപ്പെട്ടാൽ താൻ ആശ്വാസം കണ്ടെത്താൻ ബ്രിട്ടീഷ് താരം ആൻഡി മുറെയെ വിളിക്കുമെന്ന് ഫൈനൽ പ്രവേശിച്ചതിനു പിന്നാലെ തീം പറഞ്ഞിരുന്നു. കാരണം, മുറെ നാല് ഗ്രാൻസ്ലാം ഫൈനലുകളിൽ പരാജപ്പെട്ടു. ഇത്തവണയും പരാജയപ്പെട്ടാൽ മുറെയെപ്പോലെ നാല് ഫൈനൽ തോൽവി തീമിനും നേരിടേണ്ടിവരുമായിരുന്നു. കാരണം, മൂന്ന് തവണ ഗ്രാൻസ്ലാം ഫൈനലുകളിൽ (2018, 2019 ഫ്രഞ്ച് ഓപ്പണ്‍, 2020 ഓസ്ട്രേലിയൻ ഓപ്പണ്‍) തീം പരാജയപ്പെട്ടിരുന്നു. എന്നാൽ, തന്റെ നാലാം ഗ്രാൻസ്ലാം ഫൈനലിൽ തീം തന്റെ കന്നിക്കിരീടം സ്വന്തമാക്കി.
നാലാം ഫൈനലിലും പരാജയപ്പെടുമെന്നു തോന്നിപ്പിച്ചശേഷമായിരുന്നു തീം അതിശക്തമായി തിരിച്ചെത്തിയത് എന്നതാണ് ശ്രദ്ധേയം. ആദ്യ സെറ്റിൽ നാല് എയ്സ് പായിച്ച സ്വരേവിനു മുന്നിൽ തീമിനു പിടിച്ചുനിൽക്കാനായില്ല. രണ്ടാം സെറ്റിലും കാര്യങ്ങൾ സമാനമായിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ തീം തന്റെ വരുതിയിലാക്കി.
‘സ്വരേവും ജേതാവ് ’
രണ്ട് സെറ്റ് മുന്നിട്ടുനിന്നശേഷം ഫൈനലിൽ പരാജയപ്പെട്ട അലക്സാണ്ടർ സ്വരേവ് കണ്ണീരോടെയാണു റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഏറ്റുവാങ്ങിയത്. മത്സരശേഷം കോവിഡ്-19 പ്രോട്ടോകോൾ വകവയ്ക്കാതെ തന്റെ അടുത്ത സുഹൃത്തുകൂടിയായ സ്വരേവിനെ ഡൊമിനിക് തീം ചേർത്തണച്ചു. കിരീടം സ്വീകരിച്ചശേഷം തീം പറഞ്ഞത് ഇങ്ങനെ: ‘രണ്ട് ജേതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോകുന്നു. ഞങ്ങൾ രണ്ടുപേരും കിരീടത്തിന് അർഹരാണ്’. സ്വരേവിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു.
അപൂർവ റിക്കാർഡുകൾ
അത്യപൂർവമായ റിക്കാർഡ് കുറിച്ചാണ് തീം യുഎസ് ഓപ്പണ്‍ കിരീടവുമായി നാട്ടിലേക്ക് മടങ്ങിയത്. യുഎസ് ഓപ്പണ്‍ ഫൈനലിൽ ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ടശേഷം ഒരു താരം കിരീടം സ്വന്തമാക്കുന്നത് 1949നുശേഷം ഇതാദ്യം. അന്ന് അമേരിക്കയുടെ പാഞ്ചോ ഗോണ്‍സാലസ് നാട്ടുകാരനായ ടെഡ് ഷ്രോഡറിനെ ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം കീഴടക്കിയിരുന്നു.
ഓപ്പണ്‍ കാലഘട്ടത്തിൽ ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനുമാണ് ഇരുപത്തേഴുകാരനായ തീം. യുഎസ് ഓപ്പണ്‍ നേടിയശേഷം ഗ്രാൻസ്ലാമിൽ ഒരു പുതിയ കിരീട അവകാശി എത്തുന്നതും ഇതാദ്യം. 2016 യുഎസ് ഓപ്പണിനുശേഷം റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാതെ മറ്റൊരു താരം ഗ്രാൻസ്ലാം നേടുന്നതിനും ടെന്നീസ് ലോകം ഇത്തവണ സാക്ഷ്യംവഹിച്ചു.
യുഎസ് ഓപ്പണിൽ തീം മ്യൂസിക് !
10:59 PM Sep 14, 2020 | Deepika.com