പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ പാരീ സാൻ ഷെർമയ്നു തുടർച്ചയായ രണ്ടാം തോൽവി. 1-0ന് മാഴ്സെയാണ് പിഎസ്ജിയെ കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ നടന്ന വാക്കേറ്റവും ഉന്തുംതള്ളും സംഭവബഹുലമാക്കിയ മത്സരത്തിൽ അഞ്ച് താരങ്ങൾ ചുവപ്പു കാർഡ് കണ്ട് പുറത്തായി. പിഎസ്ജിയുടെ നെയ്മർ അടക്കം മൂന്നും താരങ്ങളുടെ മാഴ്സെയുടെ രണ്ടും പേരും 90+7-ാം മിനിറ്റിൽ ചുവപ്പ് കണ്ട് മൈതാനം വിട്ടു.
തനിക്കെതിരെ മാഴ്സെയുടെ സ്പാനിഷ് ഡിഫൻഡർ അൽവാരൊ ഗോണ്‍സാലസ് വംശീയച്ചുവയുള്ള പരാമർശം നടത്തിയതായി മത്സരശേഷം നെയ്മർ ആരോപിച്ചു. കോവിഡ്-19 രോഗത്തിൽനിന്ന് മുക്തനായെത്തിയ നെയ്മർ 2020-21 സീസണിൽ കളിച്ച ആദ്യ മത്സരമായിരുന്നു.
മത്സരത്തിന്റെ 31-ാം മിനിറ്റിൽ ഫ്ളോറിയൻ തൗവിൻ ആയിരുന്നു മാഴ്സെയുടെ ജയം കുറിച്ച ഗോൾ നേടിയത്. സീസണിലെ ആദ്യ മത്സരത്തിൽ സ്ഥാനക്കയറ്റം ലഭിച്ച് ലീഗ് വണ്ണിൽ എത്തിയ ലെൻസുമായി എവേ പോരാട്ടത്തിലും പിഎസ്ജി 1-0നു പരാജയപ്പെട്ടിരുന്നു. ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് പിഎസ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഒരു ഗോൾ പോലും നേടാതെ പരാജയപ്പെടുന്നത്. 1978-79 സീസണിലായിരുന്നു സമാന ദുരിതം പിഎസ്ജിക്ക് ഉണ്ടായത്.
വംശീയത, അടിപിടി, റെഡ് കാർഡ്, തോൽവി...
10:59 PM Sep 14, 2020 | Deepika.com