ലണ്ടൻ: ഏഴ് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിനു ജയം. ആദ്യ പകുതിക്ക് പിരിയുന്പോൾ അഞ്ച് ഗോൾ പിറന്ന മത്സരത്തിൽ ലിവർപൂൾ 4-3ന് ലീഡ്സ് യുണൈറ്റഡിനെ കീഴടക്കി. സ്ഥാനക്കയറ്റത്തിലൂടെ 2020-21 സീസണിൽ എത്തിയ ടീമാണ് ലീഡ്സ്. പ്രീമിയർ ലീഗിലെ സീസണ് ആരംഭദിന മത്സര ചരിത്രത്തിൽ അഞ്ച് ഗോൾ ആദ്യ പകുതിയിൽ പിറക്കുന്നതും 14 വർഷത്തിനുശേഷം. 2006ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 5-1ന് ഫുൾഹാമിനെ കീഴടക്കിയപ്പോൾ ആദ്യ പകുതിയിൽ 4-1ന് യുണൈറ്റഡ് മുന്നിലായിരുന്നു.
സീസണിൽ ഗോൾ മഴ പെയ്യിക്കാൻ താൻ തയാറാണെന്ന് തെളിയിച്ച് ലിവർപൂളിനായി മുഹമ്മദ് സല സീസണിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. 4 (പെനൽറ്റി), 33, 88 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു സല വലകുലുക്കിയത്. വാൻ ഡിക്കിന്റെ (20) വകയായിരുന്നു ലിവർപൂളിന്റെ മറ്റൊരു ഗോൾ. ലീഡ്സിനായി ജാക് ഹാരിസണ് (12), പാട്രിക് ബംഫോഡ് (30), ക്ലിച്ച് (66) എന്നിവരാണു ലക്ഷ്യംകണ്ടത്. ഒരു ഘട്ടത്തിൽ 3-3ലായിരുന്ന മത്സരത്തിന്റെ വിധി നിർണയിച്ചത് 88-ാം മിനിറ്റിൽ ലിവർപൂളിനു ലഭിച്ച സലയുടെ പെനൽറ്റി ഗോളാണ്. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ 2-0ന് വെസ്റ്റ് ഹാമിനെയും ക്രിസ്റ്റൽ പാലസ് 1-0ന് സതാംപ്ടണിനെയും കീഴടക്കി.
സലാം സല!
11:59 PM Sep 13, 2020 | Deepika.com