ടൂറിൻ: കോവിഡ്-19 മഹാമാരി ആരംഭിച്ചതിനുശേഷം ഫുട്ബോൾ ലോകത്തിൽ രണ്ട് വന്പൻ വാർത്തകൾ പ്രചരിച്ചു. സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരുടെ കൂടുമാറ്റത്തെക്കുറിച്ചായിരുന്നു അത്. ആദ്യത്തെ വാർത്ത ഇങ്ങനെയായിരുന്നു: അർജന്റൈൻ സൂപ്പർ താരം മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടും. നിലവിലെ കരാർ കാലാവധി അവസാനിക്കുന്നതോടെ മെസി ബാഴ്സയിൽനിന്നു പുറത്തുകടക്കും. വാർത്ത പ്രചരിച്ചു ദിവസങ്ങൾക്കകം ക്ലബ് പ്രസിഡന്റ് മരിയൊ ബർതോമ്യു ആരാധകരെ തണുപ്പിക്കാൻ രംഗത്തെത്തി. മെസി ബാഴ്സയിലേ പ്രഫഷണൽ കരിയർ അവസാനിപ്പിക്കൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതോടെ ആ കൂടുമാറ്റക്കഥ ശുഭം.
ഇപ്പോൾ പ്രചരിക്കുന്നത് പോർച്ചുഗീസ് താരം റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്നു ബാഴ്സലോണയിലെത്തുമെന്നതാണ്. റൊണാൾഡോയുടെ ഏജന്റ് ഹൊർഹെ മെൻഡെസ് ബാഴ്സലോണയെ സമീപിച്ചെന്നാണു വാർത്ത. അതോടെ മെസിയും റൊണാൾഡോയും ഒരു കുടക്കീഴിലെത്തുമെന്ന പ്രചാരമുണ്ടായി. എന്നാൽ, റൊണാൾഡോയുടെ കൂടുമാറ്റക്കഥയ്ക്കും മറുവശമെത്തി. നിലവിലെ കരാർ കാലാവധി അവസാനിക്കുന്ന 2022വരെ റൊണാൾഡോ യുവന്റസിന്റെ തട്ടകമായ ടൂറിനിൽ തുടരുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ബാഴ്സയിലേക്കുള്ള ട്രാൻസ്ഫർ വാർത്ത അവർ തള്ളിക്കളഞ്ഞു. ആന്ദ്രേ പിർലോ മാനേജരായെത്തിയസ്ഥിതിക്ക് ഏതായാലും ഉടനടി റൊണാൾഡോ ടൂറിൻ വിടില്ലെന്നാണു റിപ്പോർട്ട്. ചാന്പ്യൻസ് ലീഗിൽനിന്നു യുവന്റസ് പുറത്തായതോടെയാണു റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകൾക്കു ചൂടുപിടിച്ചത്.
പിഎസ്ജി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളിലൊന്നിലേക്കും റൊണാൾഡോ ചേക്കേറിയേക്കുമെന്ന പ്രചാരണങ്ങൾക്കും അവസാനമായി. വരുന്ന സീസണിൽ പുതിയ താരങ്ങളെ സ്വന്തമാക്കുന്നില്ലെന്നു റയൽ മാഡ്രിഡ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ടൂറിനിൽ തുടരും!
11:10 PM Aug 14, 2020 | Deepika.com