ലിസ്ബണ്‍ (പോർച്ചുഗൽ): 149 സെക്കൻഡിൽ എല്ലാം കഴിഞ്ഞു, പിഎസ്ജിയുടെ സെമിപ്രവേശനവും അത്ലാന്തയുടെ അതുവരെയുള്ള മുൻതൂക്കവും. അതെ, ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ ക്വാർട്ടറിലെ 90-ാം മിനിറ്റ് വരെ ഫ്രഞ്ച് ചാന്പ്യന്മാരായ പാരീ സാൻ ഷെർമയ്ൻ ഇറ്റാലിയൻ ക്ലബ്ബായ അത്ലാന്തയ്ക്കെതിരേ 1-0നു പിന്നിലായിരുന്നു. 90 മിനിറ്റിനുശേഷമുള്ള 2.49 സെക്കൻഡിൽ എല്ലാം ഉൾട്ട ആയി. രണ്ടു ഗോൾ തിരിച്ചടിച്ച പിഎസ്ജി 2-1ന്റെ ജയം സ്വന്തമാക്കി. അതോടെ 1994-95നുശേഷം ആദ്യമായി പിഎസ്ജി ചാന്പ്യൻസ് ലീഗ് സെമിയിൽ.
ലക്ഷ്യം തെറ്റി നെയ്മർ
പരിക്കേറ്റ കൈലിയൻ എംബാപ്പെയും എയ്ഞ്ചൽ ഡി മരിയയും സീസണിനൊടുവിൽ കൂടുവിടൽ പൂർത്തിയാക്കുന്ന എഡിസണ് കവാനിയും ഇല്ലാതെയാണു പിഎസ്ജി ഇറങ്ങിയത്. എംബാപ്പെയുടെ അഭാവം പിഎസ്ജിയുടെ ആക്രമണത്തിൽ നിഴലിച്ചു. ഡ്രിബ്ലിംഗും സോളോ റണ്ണുമെല്ലാമായി നെയ്മർ കളം സജീവമാക്കി നിർത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ വിനയായി. ആദ്യപകുതിയിൽ രണ്ട് സുവർണാവസരങ്ങളാണു നെയ്മർ പാഴാക്കിയത്. നെയ്മർ അവസരം നഷ്ടപ്പെടുത്തുന്നതിനിടെ മാരിയൊ പസാലിച്ച് 26-ാം മിനിറ്റിൽ അത്ലാന്തയ്ക്ക് ലീഡ് സമ്മാനിക്കുകയും ചെയ്തു.
മാർക്വീനോസ്, മോട്ടിംഗ്
60-ാം മിനിറ്റിൽ പാബ്ലൊ സരാബിയയെ പിൻവലിച്ച് എംബാപ്പയെ ഇറക്കാൻ പരിശീലകൻ തോമസ് ടക്കെൽ നിർബന്ധിതനായി. 71-ാം മിനിറ്റിൽ പിഎസ്ജി ഗോളി കെയ്ലർ നവാസിനു പരിക്കേറ്റു. മത്സരത്തിന്റെ തുടക്കത്തിൽ നവാസ് നടത്തിയ മിന്നും സേവുകൾ പിഎസ്ജിക്കു തുണയായിരുന്നു. 79-ാം മിനിറ്റിൽ നവാസിനു പകരം സെർജിയോ റിക്കോ പിഎസ്ജി വല കാക്കാൻ എത്തി.
90-ാം മിനിറ്റിൽ നെയ്മറിന്റെ പാസിൽനിന്നു മാർക്വീനോസ് പിഎസ്ജിയെ ഒപ്പമെത്തിച്ചു. 93-ാം മിനിറ്റിലേക്ക് ക്ലോക് സൂചി ടിക് ടിക് വയ്ക്കുന്പോൾ എറിക് മാക്സിം മോട്ടിംഗ് പിഎസ്ജിക്ക് ജയം കുറിച്ച ഗോൾ സമ്മാനിച്ചു. ബോക്സിനു പുറത്തുനിന്നു നെയ്മർ നല്കിയ പാസ് സ്വീകരിച്ച കൈലിയൻ എംബാപ്പെ പന്ത് ബോക്സിനുള്ളിലേക്കു മറിച്ചു. കൃത്യമായെത്തിയ മോട്ടിംഗിനു പന്ത് വലയിലാക്കാൻ വേണ്ടിയിരുന്നത് നിമിഷാർധം മാത്രം.
നാലാമത് ടീമായി പിഎസ്ജി
അധികസമയത്തേക്കു നീളാതിരുന്ന ഒരു ചാന്പ്യൻസ് ലീഗ് മത്സരത്തിന്റെ 90 മിനിറ്റും പിന്നിലായശേഷം ജയം സ്വന്തമാക്കുന്ന നാലാമത് ടീമായി പിഎസ്ജി. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേണ്‍, ബൊറൂസിയ എന്നിവ സമാന ജയം സ്വന്തമാക്കിയിട്ടുണ്ട്.
മെസിക്കൊപ്പം നെയ്മർ
ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം ഡ്രിബ്ലിംഗ് നടത്തിയ റിക്കാർഡിൽ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസിക്കൊപ്പമെത്തി. അത്ലാന്തയ്ക്കെതിരായ മത്സരത്തിൽ നെയ്മർ 16 ഡ്രിബ്ലിംഗ് നടത്തിയതോടെയാണിത്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ആയിരുന്നു മെസിയുടെ ഡ്രിബ്ലിംഗ് റിക്കാർഡ്.
പാരീ എസ്കേപ് 149 സെക്കൻഡ്
12:14 AM Aug 14, 2020 | Deepika.com