1948 ഓഗസ്റ്റ് 14ന് ആരംഭിച്ച് 18ന് അവസാനിക്കുന്ന ഓവൽ ടെസ്റ്റ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും വെറും 52 റണ്‍സിൽ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്കോറായിരുന്നു അത്. എന്നാൽ, അതായിരുന്നില്ല അന്നേദിനം ചർച്ച ചെയ്യപ്പെട്ടത്. ആ ടെസ്റ്റോടെ വിരമിക്കുന്ന ബ്രാഡ്മാൻ നേരിട്ട രണ്ടാം പന്തിൽ എറിക് ഹോളിസിനു മുന്നിൽ പൂജ്യത്തിനു ബൗൾഡായതായിരുന്നു. കാരണം, ബാറ്റിംഗ് ശരാശരിയിൽ 100 എന്ന മാജിക് സംഖ്യയിലേക്ക് എത്തിക്കാൻ ബ്രാഡ്മാന് അപ്പോൾ വേണ്ടിയിരുന്നത് ഒരേയൊരു ബൗണ്ടറി മാത്രം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 188ൽ അവസാനിച്ചു. അതോടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാമെന്ന പ്രതീക്ഷ അസ്തമിച്ചു, ഓസ്ട്രേലിയയ്ക്ക് ഇന്നിംഗ്സിന്റെയും 149 റണ്‍സിന്റെയും ജയവും.
അതോടെ 52 ടെസ്റ്റിൽ 80 ഇന്നിംഗ്സിൽനിന്ന് 99.94 ശരാശരിയിൽ 6996 റണ്‍സുമായി ബ്രാഡ്മാൻ രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു. നാല് റണ്‍സ് കൂടി നേരിയിരുന്നെങ്കിൽ 7000 റണ്‍സിൽ എത്തുകയും ശരാശരി 100 ആകുകയും ചെയ്യുമായിരുന്നു. ബ്രാഡ്മാൻ പൂജ്യത്തിനു പുറത്തായത് അന്ന് ആദ്യമല്ല. 1931ൽ തന്റെ 16-ാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിനെതിരേ സിഡ്നിയിലാണ് ബ്രാഡ്മാന്റെ ആദ്യ ഡക്ക്. കരിയറിൽ ആകെ ഏഴ് തവണ ഇതിഹാസതാരം പൂജ്യത്തിനു പുറത്തായിട്ടുണ്ട്. 1936ൽ ഇംഗ്ലണ്ടിനെതിരേ ബ്രിസ്ബെയ്നിലും സിഡ്നിയിലും അടുത്തടുത്ത ഇന്നിംഗ്സിലും ഡക്കായി. അദ്ദേഹത്തിന്റെ 42ഉം 43ഉം ഇന്നിംഗ്സുകളിലായിരുന്നു അത്.
ബ്രാഡ്മാനു തൊട്ടുതാഴെയായി ക്രിക്കറ്റ് ലോകം പ്രതിഷ്ഠിച്ചിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി പിറന്നതും ഓഗസ്റ്റ് 14നായിരുന്നു എന്നതും ചരിത്രം. 1990 ഓഗസ്റ്റ് 14ന് സച്ചിൻ കുറിച്ച ആ സെഞ്ചുറിക്ക് ഇന്ന് 30 വയസ്. മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിംഗ്സിലായിരുന്നു അത്. 189 പന്ത് നേരിട്ട് 119 റണ്‍സുമായി പുറത്താകാതെനിന്ന കൗമാരതാരമായ സച്ചിൻ ഇന്ത്യയെ തോൽവിയിൽനിന്നു കരയറ്റി മത്സരം സമനിലയിലാക്കി. 17 വയസും 112 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ വീരോചിത സെഞ്ചുറി.
കായികചരിത്രത്തിൽ മറ്റൊരു അപൂർവതയും സംഭവിച്ചത് ഓഗസ്റ്റ് 14ന്, ഒളിന്പിക്സ് ചരിത്രത്തിൽ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി മൂന്നു തവണ സ്വർണം നേടുന്ന ആദ്യതാരമായി ജമൈക്കയുടെ ഉസൈൻ ബോൾട്ട്. 2016 റിയോ ഒളിന്പിക്സിൽ ആയിലായിരുന്നു അത്.
അനീഷ് ആലക്കോട്