ദുബായ്/മുംബൈ: കേരളത്തിന്റെ സ്വന്തം ലെഗ്സ്പിന്നറായിരുന്ന കെ.എൻ. അനന്തപത്മനാഭൻ ഇനി രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കും. ഐസിസിയുടെ രാജ്യാന്തര അന്പയർ പാനലിൽ ഉൾപ്പെട്ടതോടെയാണിത്. ഇന്നലെ പുറത്തിറങ്ങിയ ഐസിസിയുടെ പുതിയ പട്ടികയിലാണ് ഈ തിരുവനന്തപുരംകാരൻ ഇടംപിടിച്ചത്. മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷത്തിനു വകനൽകുന്നതാണ് അനന്തപത്മനാഭന്റെ ഈ നേട്ടം. അന്പതുകാരനായ അനന്തപത്മനാഭൻ ദീർഘനാളായി ഐപിഎൽ, രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിച്ചുവരുകയായിരുന്നു. സി. ഷംസുദ്ദീൻ, അനിൽ ചൗധരി, വിരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിൽ ഇന്ത്യയിൽനിന്നുള്ള മറ്റ് അന്പയർമാർ.
ഐസിസിയുടെ എലൈറ്റ് പാനൽ അന്പയർ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ഏക സാന്നിധ്യമാണ് കേരള വേരുകൾ ഉള്ള നിതിൻ മേനോൻ. ഈ വർഷം ജൂണിലാണ് നിതിൻ മേനോൻ എലൈറ്റ് പാനലിൽ ഉൾപ്പെട്ടത്.
എലൈറ്റ്, ഇന്റർനാഷണൽ
ഐസിസിയുടെ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് പാനലിൽ ഉൾപ്പെടുന്ന അന്പയർമാരാണ്. ഐസിസി എലൈറ്റ് പാനലും, ഇന്റർനാഷണൽ പാനലും. 1994ൽ ആണ് ഇന്റർനാഷണൽ അന്പയർ പാനൽ നിലവിൽവന്നത്, എലൈറ്റ് പാനൽ 2002ലും.
പ്രധാനമായും രാജ്യാന്തര ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്നതിനായി ഐസിസി നിയോഗിക്കുന്ന അന്പയർമാരുടെ സംഘമാണ് എലൈറ്റ് പാനൽ. ട്വന്റി-20യും നിയന്ത്രിക്കാറുണ്ട്. രാജ്യാന്തര ഏകദിനങ്ങളിലെ ഹോം മത്സരങ്ങൾ നിയന്ത്രിക്കാനാണ് ഇന്റർനാഷണൽ പാനൽ അന്പയർമാർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. തിരക്കേറിയ ക്രിക്കറ്റ് കലണ്ടർ വർഷമാണെങ്കിൽ എലൈറ്റ് പാനലിലേക്കും ഇവർക്ക് ക്ഷണമെത്തും.
ഒടുവിൽ ഇന്റർനാഷണൽ
ഒരു കാലത്ത് കേരള ക്രിക്കറ്റിന്റെ മേൽവിലാസമായിരുന്നു അനന്തപത്മനാഭൻ. ലെഗ് സ്പിന്നും ബാറ്റിംഗും ഒന്നുപോലെ സമന്വയിപ്പിച്ച മിന്നും പ്രകടനങ്ങൾ ഏറെ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചില്ല. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിലായിരുന്നു അത്. അക്കാലത്ത് ഇന്ത്യൻ ടീമിൽ അനിൽ കുംബ്ലെ തിളങ്ങിനിന്നിരുന്ന സമയമായിരുന്നു. കുംബ്ലെ ഇന്ത്യൻ ടീമിന്റെ സ്ഥിരം സാന്നിധ്യമായതോടെ രാജ്യാന്തര താരമാകാനുള്ള ഭാഗ്യം അനന്തപത്മനാഭനു സിദ്ധിച്ചില്ല. എന്നാൽ, ഇപ്പോൾ അന്പയറുടെ റോളിൽ രാജ്യാന്തര പട്ടികയിലേക്ക് ഉയർത്തപ്പെട്ടു.
1988ൽ ഹൈദരാബാദിനെതിരായ മത്സരിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ അനന്ദപത്മനാഭൻ 2004ൽ ജമ്മു-കാഷ്മീരുമായുള്ള പോരാട്ടത്തോടെ വിരമിച്ചു.
105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 344 വിക്കറ്റ് വീഴ്ത്തി. മൂന്ന് സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 2,891 റണ്സും സ്വന്തമാക്കി. 2008ലാണ് അന്പയറുടെ വേഷത്തിൽ മൈതാനത്ത് എത്തിയത്.
‘അമ്പയറെന്ന നിലയിലുള്ള സമ്മർദം ആസ്വദിക്കുന്നു’
തിരുവനന്തപുരം: അമ്പയറെന്ന നിലയിലുള്ള സമ്മർദം താൻ ആസ്വദിക്കുകയാണെന്ന് അനന്തപത്മനാഭൻ. അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള ഐസിസി പട്ടികയിൽ ഇടം നേടിയതിനു പിന്നാലെയാണ് ഇത്തരത്തിൽ പ്രതികരിച്ചത്. താൻ ഏറെ കാത്തിരുന്ന നിമിഷമാണിത്. വളരെയേറെ സന്തോഷം. ഇന്റർനാഷണൽ അമ്പയർ ആകണമെന്ന ആഗ്രഹത്തോടെയാണ് അമ്പയറിംഗ് തുടങ്ങിയത്.
ഒരു കളിക്കാരനിൽ നിന്ന്ഏറെ വ്യത്യസ്തമാണ് അമ്പയറുടെ ഉത്തരവാദിത്തവും സമ്മർദവും. കളിയും കളിനിയന്ത്രിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു അമ്പയർക്ക് ടെൻഷനുണ്ടാകും. ഇത്രയും കാമറ, വലിയ കളിക്കാർ, കമന്റേറേറ്റർമാർ... ഒരു പിഴവ് വന്നാൽ കളിമാറും. നല്ല സമ്മർദവും ഉണ്ടെന്നു മനസിലാക്കിത്തന്നെയാണ് അമ്പയറിംഗിലേക്ക് വന്നത്. സമ്മർദം കൈകാര്യം ചെയ്യാൻ പറ്റും.
പരിശീലകന്റെ റോൾ കുറച്ചുകൂടി എളുപ്പമുള്ളതാണ്. എന്നാൽ, കേരളത്തിന് പുറത്തേക്ക് വളരാൻ സാധ്യതയില്ല. അതാണ് അമ്പയറിംഗിൽ പിടിച്ചുനിന്നത്.
ടെക്നോളജി എത്രയുണ്ടായാലും കളി മുന്നോട്ട് വേണമെങ്കിൽ അമ്പയർമാർ വേണം. മനുഷ്യനാണ്, തെറ്റ് പറ്റും. ഇപ്പോൾ തെറ്റു തിരുത്താൻ ഡിആർഎസുണ്ട്. ടെക്നോളജി ഉള്ളത് വളരെ നല്ലതാണെന്നും അനന്തപത്മനാഭൻ കൂട്ടിച്ചേർത്തു.
അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അന്പയർ പാനലിൽ
12:47 AM Aug 11, 2020 | Deepika.com