മാഞ്ചസ്റ്റർ: ക്രിസ് വോക്സ് (84 നോട്ടൗട്ട്), ജോസ് ബട്ലർ (75) എന്നിവരുടെ മനക്കട്ടിക്കു മുന്നിൽ പാക്കിസ്ഥാന് ഉത്തരമില്ലായിരുന്നു. അതോടെ തോൽവിയുടെ വക്കിൽനിന്ന് ഇംഗ്ലണ്ട് ജയത്തിലേക്ക് നടന്നു. പാക്കിസ്ഥാനെതിരേ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാം ദിനത്തിന്റെ തുടക്കംവരെ തോൽവി മുന്നിൽക്കണ്ട ഇംഗ്ലണ്ട് അദ്ഭുത ജയത്തിലൂടെ പരന്പരയിൽ 1-0ന്റെ ലീഡ് സ്വന്തമാക്കി. ഓൾ റൗണ്ട് മികവിലൂടെ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റ് ജയത്തിലേക്ക് നയിച്ച വോക്സ് ആണ് കളിയിലെ താരം. സ്കോർ: പാക്കിസ്ഥാൻ 326, 169. ഇംഗ്ലണ്ട് 219, ഏഴിന് 277.
സ്റ്റോക്സ് ഇല്ല
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരന്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഉണ്ടാകില്ല. കുടുംബാവശ്യത്തിനായി സ്റ്റോക്സ് ടീമിൽനിന്ന് വിട്ടുനിൽക്കുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ചയ്ക്കൊടുവിൽ സ്റ്റോക്സ് ജന്മനാടായ ന്യൂസിലൻഡിലേക്ക് യാത്ര തിരിക്കും.
20 വർഷത്തിനുള്ളിൽ ആദ്യം
പാക്കിസ്ഥാൻ മുന്നോട്ടുവച്ച 277 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നപ്പോൾ 20 വർഷത്തിനുള്ളിലെ ആദ്യ സംഭവമായി. 2000നുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെതിരേ ടെസ്റ്റിൽ 250 റണ്സിനു മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന് ഒരു ടീം ജയിക്കുന്നത്. 2000നുശേഷം 34 ടെസ്റ്റുകളിൽ പാക്കിസ്ഥാൻ ലക്ഷ്യം പ്രതിരോധിച്ചു. 26 ജയവും എട്ട് സമനിലയുമായിരുന്നു ഫലം, ഒരു തോൽവിപോലും നേരിട്ടില്ല. അതാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്. ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന 10-ാമത്തെ ചേസിംഗ് ആണ്, നാട്ടിൽ ആറാമത്തേതും.
താരം വോക്സ്
12:37 AM Aug 10, 2020 | Deepika.com