ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ പരിശീലകനായി മുൻ താരം ആന്ദ്രേ പിർലോ അപ്രതീക്ഷിതമായി നിയമിക്കപ്പെട്ടു. ചാന്പ്യൻസ് ലീഗിൽ ലിയോണിനോട് പരാജയപ്പെട്ട് ക്വാർട്ടർ കാണാതെ പുറത്തായതോടെ മാനേജർ സ്ഥാനത്തുനിന്ന് മൗറീസിയോ സാറിയെ പുറത്താക്കിയ ഒഴിവിലാണ് പിർലോ എത്തിയത്. ടോട്ടൻഹാം മുൻ പരിശീലകൻ മൗറീസിയോ പൊച്ചടീനോ പരിശീലകനായി എത്തുമെന്ന് കരുതിയിരിക്കെയാണ് പിർലോയെ നിയമിച്ചുള്ള പ്രഖ്യാപനം എത്തിയത്.
മാനേജരായി ഒരു ടീമിനെപോലും കളത്തിലിറക്കിയ ചരിത്രം പിർലോയ്ക്കില്ല. അടുത്തിടെ യുവന്റസ് അണ്ടർ-23 ടീമിന്റെ പരിശീലകനായി പിർലോയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിർലോയുടെ ശിക്ഷണത്തിൽ ടീം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. ഇതിനിടെയാണ് സീനിയർ ടീമിന്റെ പരിശീലകനാക്കപ്പെട്ടത്.
പ്ലേമേക്കറായ പിർലോ 2015ലാണ് യുവന്റസിൽനിന്ന് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെത്തിയത്. യുവന്റസിന്റെ നാല് സീരി എ കിരീട വിജയത്തിൽ പങ്കാളിയായിട്ടുള്ള നാൽപ്പത്തൊന്നുകാരനായ പിർലോ 2017ലാണ് ക്ലബ് ഫുട്ബോളിൽനിന്ന് വിരമിച്ചത്. എസി മിലാനൊപ്പം രണ്ട് തവണ ചാന്പ്യൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടു.
മധ്യനിരയിലെ മാന്ത്രികനെന്നറിയപ്പെടുന്ന പിർലോ 2006ൽ ഇറ്റലിയെ ലോക കിരീടത്തിലെത്തിച്ചതിലും നിർണായക പങ്കുവഹിച്ചു.
മാനേജർ പിർലോ
12:37 AM Aug 10, 2020 | Deepika.com