ലിസ്ബണ്‍: യൂറോപ്യൻ ക്ലബ് ഫുട്ബോൾ രാജാവിനെ നിർണയിക്കുന്ന ചാന്പ്യൻസ് ലീഗ് പോരാട്ടത്തിന് നീണ്ട 144 ദിവസത്തെ ഇടവേളയ്ക്കുശേഷം പന്തുരുളും. ഇന്ത്യൻ സമയം ഇന്ന് രാത്രി രണ്ട് സൂപ്പർ പോരാട്ടങ്ങൾ അരങ്ങേറും. രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ചാന്പ്യന്മാരായ യുവന്റസ് ഫ്രഞ്ച് ക്ലബ് ലിയോണുമായും സ്പാനിഷ് ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായും ഏറ്റുമുട്ടും.
മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ സിറ്റി 2-1നു ജയിച്ചിരുന്നു. ആന്ന് ചുവപ്പ് കാർഡ് കണ്ട ക്യാപ്റ്റൻ സെർജിയോ റാമോസ് ഇന്ന് ഇല്ലാത്തതും റയലിനെ വിഷമത്തിലാക്കുന്നു. ലിയോണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ യുവന്റസ് 1-0നു പരാജയപ്പെട്ടിരുന്നു.
കോവിഡ്-19 വ്യാപനത്തോടെ മത്സരങ്ങൾ നിർത്തിവച്ചതാണ് ദീർഘമായ ഇടവേളയ്ക്കു കാരണം. മാർച്ച് 15ന് പിഎസ്ജി x വലൻസിയ പ്രീ ക്വാർട്ടറാണ് അവസാനം നടന്നത്. പാരീസിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു അത്. നാളെ രാത്രി 12.30ന് ബാഴ്സ x നാപ്പോളി, ബയേണ്‍ x ചെൽസി പോരാട്ടങ്ങൾ അരങ്ങേറും.
നാലു ടീമുകൾ ക്വാർട്ടറിൽ
നാലു ടീമുകൾ ഇതിനോടകം ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി 12.30ന് അത്ലാന്ത x പിഎസ്ജി, ലൈപ്സിഗ് x അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറും. രണ്ടു പാദങ്ങളെന്ന പതിവുരീതിക്ക് പകരം നിഷ്പക്ഷ വേദിയായ ലിസ്ബണിൽ ഒറ്റ മത്സരങ്ങളായിട്ടാണ് ക്വാർട്ടറും സെമിയും നടക്കുന്നത്. ഫൈനലും ഇതേ വേദിയിൽ ഈ മാസം 24ന് നടക്കും.
സൂപ്പർ പോര്
12:25 AM Aug 07, 2020 | Deepika.com