തിരുവനന്തപുരം: സ്പോർട്സ് കൗണ്‍സിലിന്റെ പ്രവർത്തനങ്ങളെച്ചൊല്ലി താരങ്ങൾ, പരിശീലകർ, കായികാധ്യാപകർ എന്നിവർക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷം. ഏറ്റവുമൊടുവിൽ ഒന്നാം വർഷ ബിരുദ ക്ലാസുകളിലേക്കുള്ള സ്പോർട്സ് ക്വോട്ട പ്രവേശനം സംബന്ധിച്ച് അപേക്ഷിച്ച വിദ്യാർഥികൾക്ക് അവർ ആവശ്യപ്പെട്ട കോളജുകൾ നല്കാൻ സ്പോർട്സ് കൗണ്‍സിൽ അധികൃതർ തയാറായില്ലെന്ന ആക്ഷേപമാണു പുറത്തുവന്നത്.
വിദ്യാർഥികളുടെ താത്പര്യംകൂടി പരിഗണിച്ചാകും സ്പോർടസ് ക്വോട്ടയിൽ പ്രവേശനം നടത്തുകയെന്നു കായികമന്ത്രിയും സ്പോർട്സ് കൗണ്‍സിലും നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സ്പോർട്സ് കൗണ്സിലുകളിൽനിന്നു വിദ്യാർഥികളെ ഫോണിൽ ബന്ധപ്പെട്ട് അവർക്ക് താത്പര്യമുള്ള കോളജുകൾ ഏതെന്നും ചോദിച്ചിരുന്നു. എന്നാൽ, മുൻപ് അറിയിച്ചിരുന്ന നിലപാടിൽനിന്നു നേർ വിപരീതമായ നിലപാടാണ് അധികൃതർ ഇപ്പോൾ സ്വീകരിക്കുന്നതെന്നു വിദ്യാർഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
2020ലെ കോളജ് സ്പോർട്സ് കൗണ്‍സിൽ സ്കീമിലേക്കുള്ള പട്ടിക പുറത്തുവന്നപ്പോൾ മികവാർന്ന പ്രകടനം നടത്തിയ കോളജുകളെ പൂർണമായി ഒഴിവാക്കിക്കൊണ്ട് കൗണ്‍സിലിന്റെ സെന്ററുകളിൽ മാത്രം കായികതാരങ്ങളെ അലോട്ട് ചെയ്തുവെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ഇത് യാഥാർഥ്യമാണെന്നു കായികാധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കോളജ് തലത്തിൽ ചങ്ങനാശേരി അസംപ്ഷനും ഇരിങ്ങാലക്കുട ക്രൈസ്റ്റും കോതമംഗലം എംഎ കോളജും പാലാ അൽഫോൻസയും ഗുരുവായൂർ ശ്രീകൃഷ്ണയുമെല്ലാം നിരവധി കായികതാരങ്ങളെയാണ് ദേശീയ, അന്തർദേശീയ തലങ്ങളിൽ നല്‍കിയിട്ടുള്ളത്. സെന്റ് തോമസ് പാലായും എസ്എൻ കണ്ണൂരും തൃശൂർ കേരളവർമയും മന്പാട് എംഇഎസ് കോളജുമെല്ലാം കേരളത്തിന്റെ കായികഭൂപടത്തിൽ വ്യക്തമായ സ്ഥാനം ഉള്ളവരാണ്. ഇനിയും പറയാൻ നിരവധി കോളജുകൾ വേറെയും. ഇത്തരം കോളജുകളിൽ സ്പോർട്സ് ക്വോട്ട അലോട്ട്മെന്റിനായി ശ്രമിച്ച വിദ്യാർഥികളിലേറെപ്പേർക്കും ലഭിച്ചത് മറ്റു പല കേന്ദ്രങ്ങളിലാണ്.
തോമസ് വർഗീസ്
തമ്മിലടി ; സ്പോർട്സ് കൗണ്‍സിൽ പ്രവർത്തനത്തെച്ചൊല്ലി അഭിപ്രായഭിന്നത രൂക്ഷമാകുന്നു
12:25 AM Aug 07, 2020 | Deepika.com