ദുബായ്/മുംബൈ: ഐപിഎൽ ടൈറ്റിൽ സ്പോണ്‍സർഷിപ്പിൽനിന്ന് ചൈനീസ് മൊബൈൽ കന്പനിയായ വിവോ പിന്മാറിയെങ്കിലും ടീമുകളുടെ മുന്നൊരുക്കങ്ങൾ തടസമില്ലാതെ തുടരുന്നു. യുഎഇ ആതിഥേയത്വമരുളുന്ന 2020 സീസണ് ഐപിഎലിനായി ടീമുകൾ താമസ സൗകര്യങ്ങൾ ഏകദേശം ഒരുക്കിയതായാണ് സൂചന. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു പകരം റിസോർട്ടുകളാണ് ചില ടീമുകൾ ബുക്ക് ചെയ്യ്യുന്നത്. ക്വാറന്റൈനിൽ കഴിയേണ്ടതുൾപ്പെടെയുള്ള കോവിഡ്-19 പ്രോട്ടോകോൾ പാലിക്കുന്നതിന്റെ സൗകര്യാർഥമാണിത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് ഗോൾഫ് റിസോർട്ടിൽ ടീമിനെ ഒന്നടങ്കം പാർപ്പിക്കാൻ ഒരുങ്ങുന്നത്. മുംബൈ ഇന്ത്യൻസിനും ഫൈവ് സ്റ്റാർ ഹോട്ടലിനോട് വിമുഖതയാണ്. ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സ് ആണ് മുംബൈ ഇന്ത്യൻസ് ബുക്ക് ചെയ്യുന്നത്. ഹോട്ടലുകളേക്കാൾ റിസോർട്ടും അപ്പാർട്ട്മെന്റ് കോംപ്ലെക്സുകളുമാണ് ടീമിന്റെ സുരക്ഷയ്ക്ക് കൂടുതൽ ഫലപ്രദമെന്നതാണ് ഇതിനു കാരണം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ദുബായിയേക്കാൾ ക്യാന്പ് ചെയ്യാൻ ഇഷ്ടപ്പെടുന്നത് അബുദാബിയിലാണെന്നും റിപ്പോർട്ടുണ്ട്.
ഈ സീസണ് ഐപിഎലിനായുള്ള അടിസ്ഥാന നിബന്ധനകളും പെരുമാറ്റച്ചട്ടവും ബിസിസിഐ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഐപിഎലിനിടയ്ക്ക് ഇന്ത്യൻ താരങ്ങളെയും സപ്പോർട്ടിംഗ് സ്റ്റാഫുകളെയും അഞ്ച് ദിവസം കൂടുന്പോൾ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യുഎഇയിലേക്ക് പോകുന്നതിനു മുന്‍പും ഈ പരിശോധന ഉണ്ടാകും.
250 കോടി വന്പൻ നഷ്ടം
വിവോ പിന്മാറുന്നതോടെ ഫ്രാഞ്ചൈസികൾക്കും സംപ്രേഷണ അവകാശമുള്ള സ്റ്റാർ ഇന്ത്യക്കുമെല്ലാമുണ്ടാകുന്ന സാന്പത്തിക നഷ്ടം ചെറുതല്ല. വിവോയുടെ പിന്മാറ്റത്തിലൂടെ സ്റ്റാർ ഇന്ത്യക്ക് മാത്രമുണ്ടാകുക 200-250 കോടിയുടെ പരസ്യ വരുമാന നഷ്ടമാണ്. വിവോയുടെ പിന്മാറ്റം ചൈനീസ് ഇടപാടുകളുള്ള മറ്റ് കന്പനികളെയും ബാധിക്കും. പേടിഎം, ഡ്രീം 11, സ്വിഗി, സൊമാറ്റൊ എന്നീ ചൈനീസ് നിക്ഷേപമുള്ള കന്പനികളുടെ പരസ്യവും കുറയാനിടയാകും.
ഒപ്പോ, റിയൽ മി, വണ്‍ പ്ലസ്, വാവെ, ലെനോവ, സോപൊ, റെഡ്മി തുടങ്ങിയ ചൈനീസ് കന്പനികൾ ടിവി, ഡിജിറ്റൽ എന്നിവയിലൂടെ 600-700 കോടിയുടെ പരസ്യമാണ് ഐപിഎലിലെ വിവിധ ടീമുകൾക്കുൾപ്പെടെയായി മാത്രം നൽകി വന്നിരുന്നത്.
റിസോർട്ട് @ യുഎഇ
11:30 PM Aug 05, 2020 | Deepika.com