ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീട സ്പോണ്‍സറുടെ സ്ഥാനത്തുനിന്ന് വിവോ പിന്മാറി. ഈ സീസണില്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ തന്നെയാകും കിരീടം സ്പോണ്സര് ചെയ്യുകയെന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഞായറാഴ്ച അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐക്കും ഐപിഎലിനും വലിയ തോതിലുള്ള പ്രതിഷേധം നേരിടേണ്ടിവന്നു. ഈ ഒരു സീസണില്നിന്നാകും വിവോ പിന്മാറുക. 2021ല്‍ വിവോ ടൈറ്റില്‍ സ്പോണ്സര് സ്ഥാനത്തേക്കു തിരിച്ചെത്തിയേക്കും.
ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഐപിഎലിന്റെ കിരീട സ്പോണ്‍സര്‍മാരില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോയെ മാറ്റാന്‍ ഗവേണിംഗ് കൗണ്‍സില്‍ തയാറായിരുന്നില്ല. വിവോ ഉള്‍പ്പെടെ എല്ലാ സ്പോണ്സര്മാരെയും നിലനിര്‍ത്താണ് ഭരണസമിതി തീരുമാനിച്ചത്. എന്നാല്‍, വിവോയുടെ സ്പോണ്‍സര്‍ഷിപ്പിനെതിരേ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഈ സീസണില്‍നിന്നു പിന്മാറാന് തീരുമാനിച്ചത്.
വിവോ തന്നെയാകും കിരീട സ്പോണ്‍സേഴ്സ് എന്നു ഞായറാഴ്ച ഗവേണിംഗ് കൗണ്‍സില്‍ പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ചൈനീസ് കമ്പനിയെ മാറ്റാത്തതില്‍ ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ശക്തമായ പ്രതിഷേധമാണ് നേരിട്ടത്. വിവോ പിന്മാറിയാല് ബിസിസിഐയ്ക്കും ഐപിഎലിനും വലിയ നഷ്ടമാകും. കോവിഡ് കാലത്ത് എല്ലാ തലത്തിലും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അവസരത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയൊരു സ്പോണ്‍സറെ കണ്ടെത്താന്‍ സംഘടനകള്‍ ബുദ്ധിമുട്ടേണ്ടിവരും.
വിവോയുടെ പിന്മാറ്റം ഫ്രാഞ്ചൈസികളെയും ബാധിക്കും. നഷ്ടപരിഹാരത്തെക്കുറിച്ച് ഫ്രാഞ്ചൈസികൾ ഇതിനകം ആശങ്കയിലാണ്. ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് പ്രകാരമായിരിക്കും വിവോ ഈ വർഷം മാറിനില്‍ക്കുന്നത്. രാഷ്ട്രീയപരമായ കാരണങ്ങളാണ് പുറത്താക്കലിനു കാരണമായതുകൊണ്ട് നിയമപരമായി മുന്നോട്ടുപോകാന്‍ സാധിക്കാതെവരും. കൂടാതെ ഈ ചര്‍ച്ച എങ്ങുമെത്താതെ വന്നാല്‍ ബിസിസിഐക്കു നഷ്ടപരിഹാരം നല്കേണ്ടതായും വരും.
2017ല്‍ 2199 കോടി രൂപയ്ക്കാണ് വിവോ ഇന്ത്യ ഐപിഎല്‍ കിരീട സ്പോണ്‍സര്‍മാരായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ 2022ലാണ് ഈ കരാര്‍ പൂര്‍ത്തിയാകുക. ഓരോ വര്‍ഷവും വിവോ ലീഗിന് 440 കോടി രൂപ നല്‍കുന്നുമുണ്ട്. പെപ്സിക്കു പകരമാണ് വിവോ ഐപിഎലിന്റെ സ്പോണ്‍സര്‍മാരായത്.
ബിസിസിഐയില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമയുദ്ധം നടത്തുന്ന ഒരു ഫ്രാഞ്ചൈസി മറ്റ് ഏഴു ഫ്രാഞ്ചൈസികളെ വിവോ പിന്മാറാൻ സാധ്യതയുള്ള കാര്യം നേരത്തെ അറിയിച്ചിരുന്നു.
വിവോ പിന്മാറാനാഗ്രഹിക്കുന്ന കാര്യം ഒരു ഫ്രാഞ്ചൈസി മറ്റ് ടീമുകളെ അറിയിച്ച നടപടി ബിസിസിഐക്ക് ഇഷ്ടമായിട്ടില്ല. വിവോയുടെ കാര്യം ഫ്രാഞ്ചൈസി തങ്ങളെയാണ് ആദ്യം അറിയിക്കേണ്ടതെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവോ പിന്മാറി
12:24 AM Aug 05, 2020 | Deepika.com