മുംബൈ: മത്സരങ്ങള്‍ കളിച്ച വകയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് 10 മാസത്തെ പണം ലഭിക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പല താരങ്ങള്‍ക്കും പണം നല്‍കിയിട്ടില്ലെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ബിസിസിഐയുമായി കരാറുള്ള 27 എലൈറ്റ് താരങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള പണം ലഭിക്കാനുള്ളത്. 2019 ഡിസംബര്‍ മുതല്‍ കളിച്ച രണ്ട് ടെസ്റ്റ്, ഒന്‍പത് ഏകദിനം, എട്ട് ട്വന്റി20 മത്സരങ്ങളുടെ മാച്ച് ഫീസും ബിസിസിഐ നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.
കരാറിലുള്ള എട്ട് താരങ്ങള്‍ക്കാണ് ബിസിസിഐ 10 മാസത്തെ കുടിശിക തുക നല്‍കാനുള്ളത്. അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല. ഇതു താത്്കാലികമായ തടസം മാത്രമാണെന്നാണു ബിസിസിഐ വൃത്തങ്ങളില്‍നിന്നു ലഭിക്കുക സൂചന. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബിസിസിഐക്ക് ചീഫ് ഫിനാന്‍ഷല്‍ ഓഫീസര്‍ ഇല്ല. കഴിഞ്ഞ മാസം മുതല്‍ ബോര്‍ഡിന്റെ സിഇഒ, ജനറല്‍ മാനേജര്‍ (ക്രിക്കറ്റ് ഓപ്പറേഷന്‍സ്) സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെയും കാലാവധി കഴിഞ്ഞതാണ്. ഇരുവരെയും സ്ഥാനങ്ങളില്‍ നിലനിര്‍ത്തുന്നതിനായി ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.ഫസ്റ്റ് ക്ലാസ്, പ്രായം അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളിലുള്ള താരങ്ങളുടെയും വേതന വിതരണം തടസപ്പെട്ടു.
ശന്പളമില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
12:16 AM Aug 03, 2020 | Deepika.com