കാഗ്ലിയരി (ഇറ്റലി): ഇറ്റാലിയന്‍ സീരി എയില്‍ ചാമ്പ്യന്മാരായ യുവന്റസ് വീണ്ടും നാണംകെട്ടു. കഴിഞ്ഞയാഴ്ച ഉഡിനെസിനോടു തോറ്റ യുവന്റസ് ഇത്തവണ പോയിന്റ് പട്ടികയില്‍ 13-ാം സ്ഥാനത്തുള്ള കാഗ്ലിയരിയോട് എവേ മത്സരത്തില്‍ 2-0ന് തോറ്റു. ഇതോടെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സീരി എയില്‍ സീസണിലെ ടോപ് സ്കോററാകാമെന്ന പ്രതീക്ഷകള്‍ മങ്ങി. പോര്‍ച്ചുഗീസ് താരം 31 ഗോളാണ് ഇത്തവണ നേടിയത്. 35 ഗോളുമായി ലാസിയോയുടെ സിറോ ഇമ്മൊബൈലാണ് ഒന്നാമത്. ലീഗിലെ അവസാന മത്സരത്തില്‍ യുവന്റസ് ഹോം ഗ്രൗണ്ടില്‍ എഎസ് റോമയുമായി ഏറ്റുമുട്ടും.
13-ാം സ്ഥാനക്കാരായ കാളിയരി എട്ടാം മിനിറ്റില്‍ ചാമ്പ്യന്മാരെ ഞെട്ടിച്ചു. ഫെഡറികോ മാറ്റിലോയുടെ പാസില്‍ ലൂകാസ് ഗാഗ്ലിയാനോ വലകുലുക്കി. ഇരുപതുകാരനായ താരം ക്ലബ്ബിനായി നേടുന്ന ആദ്യത്തെ ഗോളായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യുവന്റസിന്റെ വല ഒരിക്കല്‍ക്കൂടി കുലുങ്ങി. ജിയോവനി സിമോണിന്റെ വലംകാല് ഷോട്ട് ജിയാന്‍ലുയിജി ബഫണെ കടന്ന് വലയില്‍ വിശ്രമിച്ചു.
രണ്ടു ഗോള്‍ മുന്‍തൂക്കം ലഭിച്ചതോടെ കാഗ്ലിയരി ആക്രമണത്തില്‍നിന്ന് പിന്‍വാങ്ങി പ്രതിരോധത്തിലേക്കു ശ്രദ്ധിച്ചു. രണ്ടാം പകുതില്‍ ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡില്‍ കുരുങ്ങിയ റൊണാള്‍ഡോയ്ക്ക് രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ തകരാത്ത പ്രതിരോധംതീര്‍ത്ത കാളിയരി താരത്തിന്റെ ശ്രമങ്ങള്‍ തകര്‍ത്തു. കൂടാതെ ഗോള്‍കീപ്പര്‍ അലെസിയോ ക്രാഗ്നോയുടെ മിന്നുന്ന രക്ഷപ്പെടുത്തലും ചേര്‍ന്നപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പം നിന്നു.
ഗോൾഡൻ ബൂട്ടിനരികിൽ
ലാസിയോ സ്ട്രൈക്കര്‍ സിറോ ഇമ്മൊബൈല്‍ സീരി എയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡിനരികെ. ബ്രെസിയയ്ക്കെതിരെ വലകുലുക്കിയതോടെ ഇമ്മൊബൈല്‍ 35 ഗോളുമായി സീസണില്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ലാസിയോ 2-0നാണ് ബ്രെസിയയെ തോല്‍പ്പിച്ചത്. സീരി എയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരിലെ റിക്കാര്‍ഡ് 2015-16 സീസണില്‍ നാപ്പോളിക്കായി 36 ഗോള്‍ നേടിയ ഗോണ്‍സാലോ ഹിഗ്വെയ്ന്റെ പേരിലാണ്. ശനിയാഴ്ച നാപ്പോളിക്കെതിരെയാണ് ലാസിയോയുടെ അവസാന മത്സരം.
ജയത്തോടെ ലാസിയോ ആദ്യ നാലു സ്ഥാനങ്ങളിലുണ്ടാകുമെന്ന് ഉറപ്പാക്കി. 78 പോയിന്റുമായി അത്ലാന്റയ്ക്കു പിന്നില്‍ നാലാമതാണ് ലാസിയോ. അത്ലാന്റയുമായുള്ള ഹെഡ് ടു ഹെഡിലാണ് ലാസിയോ നാലാമതായത്.
ലാസിയോ 17-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോളില്‍ ഇമ്മൊബൈലിന്റെ പങ്കുണ്ടായിരുന്നു. ഇമ്മൊബൈലും ജോവാക്വിം കൊറേയയുമായുള്ള കൂട്ടുകെട്ടാണ് ഗോളിലേക്കു വഴി തുറന്നത്. അഞ്ചു പ്രതിരോധക്കാരുടെ ഇടയിലൂടെ കൊറോയ പന്ത് വലയിലാക്കി. 82-ാം മിനിറ്റിലായിരുന്നു ഇമ്മൊബൈലിന്റെ ഗോള്‍.
യുവന്റസ് വീണ്ടും നാണംകെട്ടു
10:37 PM Jul 30, 2020 | Deepika.com