മാഞ്ചസ്റ്റർ: സ്റ്റുവർട്ട് ബ്രോഡ് സൂപ്പർ ബ്രോ ആയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 269 റണ്‍സിന്റെ മിന്നും ജയം. സ്കോർ: ഇംഗ്ലണ്ട് 369, 226/2 ഡിക്ലയേർഡ്. വെസ്റ്റ് ഇൻഡീസ് 197, 129. ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ബ്രോ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് പിഴുതു. അതോടെ ടെസ്റ്റിൽ 500 വിക്കറ്റ് ക്ലബ്ബിലും അദ്ദേഹമെത്തി. ബ്രാത്വൈറ്റിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബ്രോഡ് അഞ്ഞൂറാനായത്. തുടർന്ന് വിൻഡീസിന്റെ അവസാന വിക്കറ്റായി ബ്ലാക്വുഡിനെയും മടക്കിയതോടെ ബ്രോഡിന്റെ വിക്കറ്റ് നേട്ടം 501ൽ എത്തി. ക്രിസ് വോക്സ് അഞ്ച് വിക്കറ്റ് വീഴ്ത്തി വിൻഡീസിന്റെ മധ്യനിരയെ തകർത്തു.
മഴയെത്തുടർന്ന് നാലാം ദിനം പൂർണമായി ഉപേക്ഷിച്ച ടെസ്റ്റിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റണ്‍സ് എന്ന നിലയിലാണ് വിൻഡീസ് മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. നാലാം ദിനം കളി നടന്നില്ല. അഞ്ചാം ദിനമായ ഇന്നലെ രണ്ടിന് 35, ആറിന് 87 എന്നീ നിലകളിൽ വിൻഡീസ് പതറിയപ്പോഴും മഴയെത്തിയിരുന്നു. ഒടുവിൽ 37.1 ഓവറിൽ 129ന് വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.
ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് സ്വന്തമാക്കിയ ബ്രോഡ് ആകെ 10 വിക്കറ്റ് നേട്ടത്തിലുമെത്തി. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സിൽ പത്താമനായെത്തി 45 പന്തിൽ 62 റണ്‍സും ബ്രോഡ് അടിച്ചുകൂട്ടിയിരുന്നു. ഇതോടെ മൂന്നാം ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ചിനായി ബ്രോഡിനു മുന്നിൽ വെല്ലുവിളിയുയർത്താൻ ആരുമുണ്ടായില്ല. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മുതൽ ഇംഗ്ലണ്ട് ബ്രോഡ് തെളിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചത്, ജയത്തിലേക്ക് ഇംഗ്ലണ്ടിന്റെ ബ്രോഡ് വേ... പരന്പരയിൽ ആകെ 16 വിക്കറ്റ് വീഴ്ത്തിയ ബ്രോഡാണ് മാൻ ഓഫ് ദ ടൂർണമെന്റും. വിൻഡീസ് വിജയിച്ച ആദ്യ ടെസ്റ്റിൽ ബ്രോഡ് കളിച്ചിരുന്നില്ല. വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. 31 റണ്‍സ് എടുത്ത ഷായ് ഹോപ്പ് ആണ് ടോപ് സ്കോറർ. ബ്രാത്വൈറ്റ് (19), ബ്ലാക്വുഡ് (23) ബ്രൂക്സ് (22), ഹോൾഡർ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് കരീബിയക്കാർ.
ആൻഡേഴ്സണും ബ്രോഡും 500ഉം
ടെസ്റ്റ് ചരിത്രത്തിൽ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഴാമത് ബൗളറാണ് സ്റ്റുവർട്ട് ബ്രോഡ്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ഇംഗ്ലീഷ് താരവും. ജയിംസ് ആൻഡേഴ്സണ് ആണ് ഇംഗ്ലണ്ടിനായി 500 വിക്കറ്റ് നേട്ടം ആദ്യം സ്വന്തമാക്കിയത്. ഓപ്പണിംഗ് ബൗളിംഗിൽ ഇംഗ്ലീഷ് ജോഡിയായ ബ്രോഡും ആൻഡേഴ്സണും 500 വിക്കറ്റ് തികച്ചതിൽ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഇരുവരുടെയും 500-ാമത് ഇര വെസ്റ്റ് ഇൻഡീസിന്റെ ബ്രാത്വൈറ്റ് ആണ്! 2017 സെപ്റ്റംബറിൽ ലോഡ്സിൽവച്ചായിരുന്നു ബ്രാത്വൈറ്റിനെ പുറത്താക്കി ആൻഡേഴ്സണ് 500 വിക്കറ്റ് തികച്ചത്.
500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന നാലാമത് പേസ് ബൗളറാണ് ബ്രോഡ്. കോട്നി വാൽഷ്, ഗ്ലെൻ മഗ്രാത്ത്, ആൻഡേഴ്സണ് എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 500 വിക്കറ്റ് കടന്ന് നിലവിൽ കളിതുടരുന്ന രണ്ട് താരങ്ങൾ ആൻഡേഴ്സണും ബ്രോഡും മാത്രമാണ്.
അഞ്ഞൂറാൻ; സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് ക്ലബ്ബിൽ
12:21 AM Jul 29, 2020 | Deepika.com