ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ സണ്‍ഡേ. ഇപിഎലിന്റെ ക്ലൈമാക്സ് കുറിച്ച് ഇന്ന് 10 മത്സരങ്ങൾ ഒരേ സമയത്ത് അരങ്ങേറുന്പോൾ ആന്റി ക്ലൈമാക്സിനായാണ് ആരാധകരുടെ കാത്തിരിപ്പ്. കാരണം, യുവേഫ ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പോരാട്ടങ്ങൾക്കുള്ള ടിക്കറ്റുകൾക്കായി അഞ്ച് ടീമുകളും തരംതാഴ്ത്തൽ ഒഴിവാക്കാൻ മൂന്ന് ടീമുകളും ഇന്ന് ജീവന്മരണ പോരാട്ടങ്ങൾക്ക് ഇറങ്ങുന്നു.
മൂന്നു മുതൽ ഏഴു സ്ഥാനങ്ങൾ വരെയായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് (63), ചെൽസി (63), ലെസ്റ്റർ സിറ്റി (62), വൂൾവ്സ് (59), ടോട്ടനം (58) എന്നിവയാണ് യൂറോപ്യൻ പോരാട്ടങ്ങൾക്കുള്ള ടിക്കറ്റിനായി അവസാന മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്കും അഞ്ചാം സ്ഥാനത്തെ ടീം യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കും ആറാം സ്ഥാനക്കാർ യൂറോപ്പ രണ്ടാം റൗണ്ട് യോഗ്യതയും നേടുമെന്നതാണ് നിയമം. 17, 18, 19 സ്ഥാനങ്ങളിലുള്ള ആസ്റ്റണ്‍ വില്ല, വാറ്റ്ഫോഡ്, ബോണ്മത് എന്നിയാണ് തരംതാഴ്ത്തലിൽനിന്ന് കരകയറാനുള്ള അവസാന ശ്രമം നടത്തുക. 20 ടീമുകളുള്ള ഇപിഎലിൽ അവസാന മൂന്ന് സ്ഥാനക്കാരാണ് തരംതാഴ്ത്തപ്പെടുന്നത്.
ലീഗ് കിരീടം സ്വന്തമാക്കിയ ലിവർപൂളും രണ്ടാം സ്ഥാനം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് കളത്തിലുണ്ടെങ്കിലും ഇവരുടെ മത്സരഫലം പോയിന്റ് ടേബിളിൽ സ്ഥാന ചലനം ഉണ്ടാക്കില്ല. ലിവർപൂളിന്റെ എതിരാളികൾ തരംതാഴ്ത്തപ്പെട്ടുകഴിഞ്ഞ നോർവിച്ച് സിറ്റിയാണ്.
ഇന്നു ക്ലൈമാക്സ്
12:26 AM Jul 26, 2020 | Deepika.com