മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡ്-19 കാലഘട്ടത്തിലെ ആദ്യ ക്യാന്പ് ദുബായിൽ നടക്കുമെന്ന് സൂചന. ടീം മാനേജ്മെന്റ് ഇക്കാര്യം ബിസിസിഐ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഐപിഎൽ ട്വന്റി-20 സെപ്റ്റംബർ - ഒക്ടോബറിൽ നടക്കുമെന്ന സൂചനയ്ക്കു പിന്നാലെയാണ് ഇന്ത്യൻ ടീം ക്യാന്പ് ദുബായിൽ നടക്കുമെന്ന വാർത്ത എത്തുന്നത്. ബിസിസിഐയുമായി കരാറിലുള്ള എല്ലാ കളിക്കാരുടെയും ശാരീരികക്ഷമത ഐപിഎലിനു മുന്പ് പരിശോധിക്കേണ്ടതുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ ആവശ്യം.
കോവിഡ്-19 ഭീഷണി അതിജീവിച്ച് രാജ്യാന്തര ക്രിക്കറ്റ് തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീമും അണ്ലോക്ക് പ്രക്രിയയ്ക്ക് ശ്രമം ആരംഭിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പലരും സ്വയം പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കോവിഡ്-19 ഇന്ത്യയിൽ പടരുന്ന സാഹചര്യത്തിലാണ് ടീം ക്യാന്പ് ദുബായിൽ നടത്താനുള്ള ശ്രമം. ആറ് ആഴ്ച നീളുന്ന പരിശീലന ക്യാന്പാണ് ദുബായിൽ സംഘടിപ്പിക്കുക. ഇതേക്കുറിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. ജൂലൈ 17ന് ചേരുന്ന യോഗത്തിൽ പരിശീലന ക്യാന്പിനെക്കുറിച്ച് ബിസിസിഐ ചർച്ച ചെയ്യുമെന്നാണ് വിവരം.
ഇംഗ്ലണ്ട് വൈകും
കോവിഡ്-19 വൈറസ് ഭീഷണി അവസാനിക്കാത്ത പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം വൈകുമെന്ന് സൂചന. സെപ്റ്റംബറിലാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ എത്തേണ്ടിയിരുന്നത്. അടുത്ത മാസം ന്യൂസിലൻഡ് എ നടത്തേണ്ടിയിരുന്ന ഇന്ത്യൻ പര്യടനവും റദ്ദാക്കിയേക്കും.
സെപ്റ്റംബർ അവസാനത്തോടെ ഐപിഎലിന്റെ 13-ാം സീസണ് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. അതും ഇംഗ്ലണ്ട് എത്താൻ വൈകുന്നതിനു കാരണമാകും. ഒക്ടോബർ-നവംബറിൽ നടക്കേണ്ട ലോകകപ്പ് ട്വന്റി-20 മാറ്റിവച്ചാൽ മാത്രമേ ഇതിനു സാധ്യതയുള്ളൂ. ഐപിഎൽ യുഎഇയിൽ നടത്താനാണ് ബിസിസിഐയുടെ പരിഗണന.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാന്പ് @ ദുബായ്
12:18 AM Jul 16, 2020 | Deepika.com