മറക്കാന, കാറ്റ് നിറച്ച തുകൽപന്ത് ഹൃദയത്തുടിപ്പിനോട് ചേർത്തുവച്ച ബ്രസീലുകാരുടെ ദേശീയ ദുരന്തത്തിന്റെ പേര്... 1950 ജൂലൈ 16നു സംഭവിച്ച ആ മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ലെന്നതും വേദനിപ്പിക്കുന്ന യാഥാർഥ്യം. ബ്രസീൽ ആരാധകർക്ക് മറക്കാനാകാത്ത മറക്കാന ദുരന്തത്തിന് ഇന്ന് 70-ാം വാർഷികം. 2014ൽ മറ്റൊരു ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴും സ്വന്തം നാട്ടിൽ കിരീടത്തിൽ ചുംബിക്കാൻ കാനറികൾക്കായില്ല.
പശ്ചാത്തലം: 1950 ഫിഫ ലോകകപ്പ് നടത്തിപ്പ് ഇന്നത്തേതുപോലെ അത്ര എളുപ്പമായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് സാന്പത്തിക തകർച്ചയിലായിരുന്നു മിക്ക രാജ്യങ്ങളും. അതുകൊണ്ടുതന്നെ ആതിഥേയരെ കിട്ടാത്ത അവസ്ഥ. 1942, 46 ലോകകപ്പുകൾ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കുകയും ചെയ്തു. ഒടുവിൽ ബ്രസീൽ ആതിഥേയരാകാൻ മുന്നോട്ടുവന്നു. 1946 ഫിഫ കോണ്ഗ്രസിൽ ബ്രസീൽ മുന്നോട്ടുവച്ചത് ഒരു ഉപാധിമാത്രം, ലോകകപ്പ് 1950ലേ നടത്തൂ. ഫിഫ അത് അംഗീകരിച്ചു. അങ്ങനെ 1938നുശേഷം വീണ്ടും ലോകകപ്പിന് അരങ്ങൊരുങ്ങി. ആതിഥേയരെന്ന നിലയിൽ ബ്രസീലും നിലവിലെ ചാന്പ്യന്മാരെന്ന നിലയിൽ ഇറ്റലിയും നേരിട്ട് യോഗ്യത സ്വന്തമാക്കി. ജർമനി, ജപ്പാൻ എന്നിവയ്ക്ക് വിലക്കുള്ളതിനാൽ ലോകകപ്പിനില്ലായിരുന്നു. ബ്രസീലുമായുള്ള പടലപ്പിണക്കത്തിന്റെ പേരിൽ അർജന്റീന ലോകകപ്പ് ബഹിഷ്കരിച്ചു. തുടർന്ന് നിരവധി പിൻവാങ്ങലുകൾ നടന്നു. ലാറ്റിനമേരിക്കയിൽനിന്ന് ഇക്വഡോർ, പെറു, ഏഷ്യയിൽനിന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബർമ, യൂറോപ്പിൽനിന്ന് ഓസ്ട്രിയ, ബെൽജിയം, സ്വിറ്റ്സർലൻഡ്, തുർക്കി എന്നിവയെല്ലാം പിൻമാറി.
സാന്പത്തിക പ്രതിസന്ധിയും യാത്ര ചെലവുമായിരുന്നു മിക്ക പിന്മാറ്റങ്ങളുടെയും കാരണം. അതോടെ ടീമിനെ തികയ്ക്കാൻ ഫിഫ നെട്ടോട്ടമോടി. ഏഷ്യയിൽനിന്നുള്ള കൊഴിഞ്ഞുപോകൽ ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് സമ്മാനിച്ചു. ഗ്രൂപ്പ് മൂന്നിൽ ഇറ്റലിക്കും പരാഗ്വെയ്ക്കും ഒപ്പമായിരുന്നു ഇന്ത്യ. യാത്രാ ചെലവിന്റെ മഹാഭൂരിപക്ഷവും ഫിഫ നൽകാമെന്ന് അറിയിച്ചെങ്കിലും സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇന്ത്യയും അവസാന നിമിഷം പിന്മാറി. ബൂട്ട് ഇട്ട് കളിക്കണമെന്ന ഫിഫ നിയമവും ഇന്ത്യൻ പിന്മാറ്റത്തിനു കാരണമായി പറയപ്പെടുന്നു. ഗ്രൂപ്പ് നാലിൽ ആയിരുന്ന ഫ്രാൻസും അവസാന നിമിഷം മുഖംതിരിച്ചു. അതോടെ 13 രാജ്യങ്ങളുമായി 1950 ലോകകപ്പിന് കിക്കോഫ്.
റിയോ ഡി ജനീറോയിലെ മറക്കാന സ്റ്റേഡിയം: ഗ്രൂപ്പ് ചാന്പ്യന്മാരായി ഉറുഗ്വെ, ബ്രസീൽ, സ്വീഡൻ, സ്പെയിൻ എന്നിവ ഫൈനൽ റൗണ്ടിന്. ജയത്തിന് രണ്ടും സമനിലയ്ക്ക് ഒന്നും പോയിന്റായിരുന്നു. ഫൈനൽ റൗണ്ട് ജേതാക്കൾക്കാണ് കിരീടം ലഭിക്കുക. ഫൈനൽ പോരാട്ടം ഇല്ലെന്നു സാരം.
രണ്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബ്രസീൽ നാല് പോയിന്റും ഉറുഗ്വെ മൂന്ന് പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഫൈനൽ റൗണ്ടിലെ അവസാന മത്സരം ബ്രസീലും ഉറുഗ്വെയും തമ്മിൽ. സമനിലയുണ്ടെങ്കിൽ ബ്രസീലിനു കിരീടം നേടാം. എന്നാൽ, മറക്കാന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ രണ്ട് ലക്ഷത്തിലധികം ആരാധകരെ സാക്ഷികളാക്കി ഉറുഗ്വെ 2-1നു ജയിച്ചു. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു കാനറികളുടെ ചിറകൊടിഞ്ഞത്.
ബ്രസീലിന്റെ ഹൃദയം തകർത്ത മറക്കാന ദുരന്തത്തിന് ഇന്ന് 70-ാം വാർഷികം
12:18 AM Jul 16, 2020 | Deepika.com