കൊച്ചി: സിറ്റി ഗ്രൂപ്പിന്റെ പണക്കിലുക്കം കേരള ബ്ലാസ്റ്റേഴ്സിനു തലവേദനയാകുന്നു. സ്റ്റാര്‍ സ്ട്രൈക്കര്‍ ബെര്‍ത്തലോമിയോ ഒഗ്ബെച്ചെയെ റാഞ്ചാനുള്ള മുംബൈ സിറ്റിയുടെ നീക്കങ്ങള്‍ വിജയത്തിലെത്തിയെന്നാണ് സൂചനകള്‍. പ്രതിഫലത്തിലെ തര്‍ക്കങ്ങളാണ് ഒഗ്ബെച്ചെയെ പുതിയ തട്ടകം തേടാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയ്ക്കായി കൂടുതല്‍ ഗോളുകള്‍ നേടിയ നൈജീരിയന്‍ താരം പോയാല്‍ തടയേണ്ടായെന്ന നിലപാടിലാണ് ടീം മാനേജ്മെന്റ്. പുതിയ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസിനും ഇതേ അഭിപ്രായമാണ്.
പുതിയ കോച്ച് കിബു വിക്കൂനയ്ക്കും ഒഗ്ബെച്ചെ ടീമില്‍ വേണമെന്ന് വലിയ വാശിയില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണില്‍ നല്കിയതിനേക്കാള് 30 ശതമാനത്തോളം പ്രതിഫലം കുറയ്ക്കണമെന്നാണ് ഒഗ്ബെച്ചെയോട് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍ സീസണിലേതിനേക്കാള്‍ കൂടുതല്‍ വേണമെന്നാണ് ഒഗ്ബെച്ചെയുടെ ആവശ്യം. ഒഗ്ബെച്ചെയ്ക്ക് വലിയ വാഗ്ദാനമാണ് മുംബൈ നല്‍കിയിരിക്കുന്നത്. മറ്റു കാര്യങ്ങളെല്ലാം ശരിയായി വന്നാല്‍ നൈജീരിയന്‍ താരം മുംബൈയിലേക്ക് കുടിയേറും.
മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള ക്ലബ്ബുകളുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് വന്നതോടെ മുംബൈ സിറ്റി അടിമുടി മാറുകയാണ്. മുന്‍ ഗോവന്‍ കോച്ച് സെര്‍ജിയോ ലോബെറെയെ അവര്‍ നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. ഗോവയില്‍ നിന്നു മന്ദര്‍റാവു ദേശായി, കഴിഞ്ഞ സീസണില്‍ തകര്‍ത്തുകളിച്ച മൊര്‍ത്താഡ ഫോള്‍, അഹമ്മദ് ജാഹു എന്നിവരും ഈ സീസണില്‍ മുംബൈയില്‍ എത്തിയേക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ് ക്യാമ്പ് ഓഗസ്റ്റിൽ ആരംഭിക്കും. കോവിഡ് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ക്യാമ്പ് തുടങ്ങുക.
എം.ജി. ലിജോ
ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സ് വിടും ?
12:15 AM Jul 13, 2020 | Deepika.com