1994ൽ കിരീടം നേടിയ ബ്രസീലിന്റെ നായകൻ ദുംഗ, കഫു, റോബർട്ടോ കാർലോസ്, ബെബെറ്റോ, റൊണാൾഡോ, റിവാൾഡോ എന്നിങ്ങനെ നീളുന്നു മഞ്ഞപ്പടയുടെ കരുത്തിന്റെ പ്രതീകങ്ങൾ. ദിദിയെ ദേഷാംപ്സിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സംഘത്തിന്റെ ക്രീം സിനദീൻ സിദാൻ. ഒപ്പം ഫാബിയെൻ ബാർത്തേസ്, ലിലയൻ തുറാം, പാട്രിക് വിയേര, തിയറി ഒൻറി തുടങ്ങിയവരും. ബാർത്തേസിന്റെ മൊട്ടത്തലയിൽ മുത്തംനൽകി കളിക്കാനിറങ്ങുന്ന ഫ്രാൻസ് ആരാധക ഹൃദയങ്ങളിൽ ചേക്കേറിയിരുന്നു.
എന്നാൽ, ആക്രമണ ഫുട്ബോളിന്റെ ലാറ്റിനമേരിക്കൻ ചാരുതയായിരുന്നു കാനറികൾ അതുവരെ കാഴ്ചവച്ചത്. ഗ്രൂപ്പ് എയിൽ നോർവെയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനത്തോടെ ബ്രസീൽ പ്രീക്വാർട്ടറിൽ. അവിടെ ചിലിയെ 4-1നും ക്വാർട്ടറിൽ ഡെന്മാർക്കിനെ 3-2നും സെമിയിൽ ഷൂട്ടൗട്ടിലൂടെ ഹോളണ്ടിനെയും കടന്ന് ഫൈനലിൽ. ഗ്രൂപ്പ് സി ചാന്പ്യന്മാരായാണ് ഫ്രാൻസിന്റെയും വരവ്. പ്രീക്വാർട്ടറിൽ പരാഗ്വെയെ അധികസമയ ഗോളിലും ക്വാർട്ടറിൽ ഇറ്റലിയെ ഷൂട്ടൗട്ടിലും സെമിയിൽ ക്രൊയേഷ്യയെ 2-1നും കീഴടക്കി.
നാല് ഗോൾ നേടിയ റൊണാൾഡോ, മൂന്ന് ഗോൾ വീതം നേടിയ ബെബെറ്റോ, റിവാൾഡോ, സെസാർ സാംപിയോ എന്നിവരാണ് ബ്രസീലിന്റെ ആക്രമണം നയിച്ചത്. മൂന്ന് ഗോൾ നേടിയ ഒൻറിയും രണ്ട് ഗോൾ നേടിയ തുറാമും മാത്രമാണ് ഫ്രഞ്ച് നിരയിൽ ഒന്നിലധികം ഗോൾ അതുവരെയായി നേടിയത്. സിദാന്റെ അക്കൗണ്ടിൽ ഒരു ഗോൾ പോലും ഇല്ല. ഫൈനലിൽ കഥയും കളിയും മാറി. സിദാന്റെ രണ്ട് സൂപ്പർ ഹെഡർ ഗോളുകളിൽ (27, 45+1) ഫ്രാൻസ് ആദ്യപകുതിയിൽ 2-0നു മുന്നിൽ. 68-ാം മിനിറ്റിൽ മാഴ്സെ ദേസായി രണ്ടാം മഞ്ഞക്കാർഡിലൂടെ മൈതാനം വിട്ടതോടെ ഫ്രാൻസിന്റെ അംഗബലം പത്തായി ചുരുങ്ങി. എങ്കിലും ഇഞ്ചുറി ടൈമിൽ ഇമ്മാനുവേൽ പെറ്റിറ്റും ഗോൾ നേടിയതോടെ ഫ്രഞ്ച് പടയോട്ടം 3-0ന് കിരീടത്തിൽ ചെന്ന് അവസാനിച്ചു.
അസുഖബാധിതനാണെന്ന് വാർത്ത വന്നെങ്കിലും ബ്രസീൽ സൂപ്പർ താരം റൊണാൾഡോ കിക്കോഫിനു തൊട്ടുമുന്പ് പ്ലേയിംഗ് ഇലവണിൽ എത്തിയത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി ഇന്നും തുടരുന്നു. കിക്കോഫിന് 72 മിനിറ്റ് മുന്പ് പ്രഖ്യാപിച്ച ബ്രസീൽ ടീമിൽ റൊണാൾഡോ ഇല്ലായിരുന്നു. റൊണാൾഡോയ്ക്ക് കണങ്കാലിനു പരിക്കേറ്റു എന്നതായിരുന്നു ആദ്യത്തെ വാർത്ത. വയറിനു വേദനയാണെന്ന് പിന്നീട് തിരുത്തപ്പെട്ടു. പ്രണയനൈരാശ്യത്തിൽ വിഷമടിച്ചതാണെന്നുള്ള പിറുപിറുക്കൽവരെയുണ്ടായി. ഒടുവിൽ ടീം ഡോക്ടറിന്റെ സ്ഥിരീകരണമെത്തി, റൊണാൾഡോയ്ക്ക് ഉറക്കത്തിൽ അപസ്മാരം ഉണ്ടായെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും. പരിശോധനയിൽ ഫിറ്റാണെന്ന് തെളിഞ്ഞതിനാൽ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നെന്നാണ് പിന്നീടുള്ള വിശദീകരണം. സമ്മർദം താങ്ങാനാകാതെ രാത്രി മുഴുവൻ റൊണാൾഡോ കരയുകയായിരുന്നെന്നും നാല് മണിയോടെ രോഗബാധിതനായെന്നുമായിരുന്നു റൂംമേറ്റായിരുന്ന റോബർട്ടോ കാർലോസിന്റെ സാക്ഷ്യം!