ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യ്ക്ക്. അന്വേഷണം ഏറ്റെടുക്കാൻ എൻഐഎയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വളരെ ആസൂത്രിതമായി നടന്ന കേസാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് എൻഐഎയ്ക്കു കൈമാറിയത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്ത് വളരെ ഗൗരവമുള്ളതാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിവിധ ഏജൻസികളെക്കൊണ്ടു പ്രാഥമിക തലത്തിൽ അന്വേഷണം നടത്തിയിരുന്നു. കസ്റ്റംസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ഇതിനു പുറമേ സിബിഐയും പരോക്ഷ നികുതി വകുപ്പും പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഈ ഏജൻസികളുടെ റിപ്പോർട്ടുകൾ വിലയിരുത്തിയശേഷമാണ് എൻഐഎയ്ക്കു കേസ് കൈമാറാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം വഴി ഇതുവരെ നടത്തിയിട്ടുള്ള എല്ലാ സ്വർണക്കടത്ത് കേസുകളും യോജിപ്പിച്ച് അന്വേഷണം നടത്താനാണ് എൻഐഎ തീരുമാനം.
പത്തിലധികം തവണയായി 160 കോടി രൂപയുടെ സ്വർണക്കടത്താണു നടന്നിട്ടുള്ളതെന്നാണ് കസ്റ്റംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വർണം എവിടെനിന്നു വരുന്നു, ആരൊക്കെ സംഘത്തിലുണ്ട്, ദേശദ്രോഹ- ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
സ്വർണക്കടത്ത് കേസ് വിവിധ മാനങ്ങളുള്ള കേസായതിനാൽ എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തിൽ സാന്പത്തിക അട്ടിമറി കൂടി ഉൾപ്പെട്ടതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതു കൂടാതെ ഇടപാടിൽ രാജ്യാന്തര ബന്ധം കൂടി ഉൾപ്പെടുന്നതിനാൽ സിബിഐ, ഇന്റലിജൻസ് തുടങ്ങിയവയുടെ അന്വേഷണവും ആവശ്യമായി വരുമെന്നും ഇതു സംബന്ധിച്ച തീരുമാനം ഇപ്പോൾ അന്വേഷണം നടത്തുന്ന ഏജൻസികളുടെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വിഷയത്തിൽ യുഎഇ ഇടപെട്ടതിനു പിന്നാലെ കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി വിഷയം ചർച്ച ചെയ്യുകയും പരോക്ഷ നികുതി ബോർഡിൽ നിന്നു റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്ത് വളരെ ഗൗരവമുള്ളതാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിവിധ ഏജൻസികളെക്കൊണ്ടു പ്രാഥമിക തലത്തിൽ അന്വേഷണം നടത്തിയിരുന്നു. കസ്റ്റംസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ഇതിനു പുറമേ സിബിഐയും പരോക്ഷ നികുതി വകുപ്പും പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഈ ഏജൻസികളുടെ റിപ്പോർട്ടുകൾ വിലയിരുത്തിയശേഷമാണ് എൻഐഎയ്ക്കു കേസ് കൈമാറാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം വഴി ഇതുവരെ നടത്തിയിട്ടുള്ള എല്ലാ സ്വർണക്കടത്ത് കേസുകളും യോജിപ്പിച്ച് അന്വേഷണം നടത്താനാണ് എൻഐഎ തീരുമാനം.
പത്തിലധികം തവണയായി 160 കോടി രൂപയുടെ സ്വർണക്കടത്താണു നടന്നിട്ടുള്ളതെന്നാണ് കസ്റ്റംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വർണം എവിടെനിന്നു വരുന്നു, ആരൊക്കെ സംഘത്തിലുണ്ട്, ദേശദ്രോഹ- ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
സ്വർണക്കടത്ത് കേസ് വിവിധ മാനങ്ങളുള്ള കേസായതിനാൽ എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തിൽ സാന്പത്തിക അട്ടിമറി കൂടി ഉൾപ്പെട്ടതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതു കൂടാതെ ഇടപാടിൽ രാജ്യാന്തര ബന്ധം കൂടി ഉൾപ്പെടുന്നതിനാൽ സിബിഐ, ഇന്റലിജൻസ് തുടങ്ങിയവയുടെ അന്വേഷണവും ആവശ്യമായി വരുമെന്നും ഇതു സംബന്ധിച്ച തീരുമാനം ഇപ്പോൾ അന്വേഷണം നടത്തുന്ന ഏജൻസികളുടെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വിഷയത്തിൽ യുഎഇ ഇടപെട്ടതിനു പിന്നാലെ കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി വിഷയം ചർച്ച ചെയ്യുകയും പരോക്ഷ നികുതി ബോർഡിൽ നിന്നു റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.