കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ പുഷ്പ കമൽ ദഹാൽ പ്രചണ്ഡയും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇതേത്തുടർന്ന് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ബുധനാഴ്ചത്തേക്കു മാറ്റി. ഇന്ത്യക്കെതിരേ പരാമർശം നടത്തിയ ഒലിയെ പ്രധാനമന്ത്രി പദത്തിൽനിന്ന് നീക്കണമെന്നാണ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളുടെ അഭിപ്രായം. പാർട്ടി ചെയർമാൻകൂടിയായ ഒലി ഒരു പദവി മാത്രം വഹിക്കണമെന്ന് പ്രചണ്ഡ നേരത്തേ പറഞ്ഞിരുന്നു.