ജാർഖണ്ഡിൽനിന്നുള്ള ആദ്യ രാജ്യാന്തര ക്രിക്കറ്റ് താരമായ ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് ഇന്ന് 39-ാം പിറന്നാൾ. എംഎസ്ഡി, തല, ക്യാപ്റ്റൻ കൂൾ എന്നെല്ലാമറിയപ്പെടുന്ന ധോണി 2004ൽ ഏകദിനത്തിലും 2005ൽ ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറി.
ഏകദിനത്തിലും ടെസ്റ്റിലും ആദ്യ സെഞ്ചുറി പാക്കിസ്ഥാനെതിരേയായിരുന്നു. 2005ൽ തന്റെ അഞ്ചാം ഏകദിനത്തിലും 2006ൽ അഞ്ചാം ടെസ്റ്റിലുമായിരുന്നു ധോണിയുടെ കന്നി സെഞ്ചുറികൾ. രണ്ട് തവണയും 148 റണ്സ് ആയിരുന്നു ധോണി സ്കോർ ചെയ്തതെന്നതും തികച്ചും യാദൃഛികം.
ബാറ്റിംഗിൽ ഫിനിഷിംഗിലും വിക്കറ്റ് കീപ്പിംഗിലും ധോണിയുടെ കരുത്ത് ലോകം ദർശിച്ചു. രാജ്യാന്തര കരിയറിലെ മൂന്നാം വർഷം ഏകദിനത്തിലും ട്വന്റി-20യിലും ക്യാപ്റ്റനാക്കപ്പെട്ടു. 2007 ട്വന്റി-20 ലോകകപ്പ് കിരീടത്തിലൂടെ ചരിത്രം കുറിച്ചു. 2008ൽ ടെസ്റ്റ് ക്യാപ്റ്റൻസിയിലെത്തി. ചരിത്രത്തിലാദ്യമായി ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയതും ധോണിയുടെ കീഴിൽ. 2011 ഐസിസി ഏകദിന ലോകകപ്പിലൂടെ ഇന്ത്യയുടെ ചിരകാല അഭിലാഷവും ധോണിയെന്ന ക്യാപ്റ്റന്റെ കീഴിൽ സഫലമാക്കപ്പെട്ടു. 2013 ചാന്പ്യൻസ് ട്രോഫിയിലും ഇന്ത്യ കിരീടത്തിൽ. അതോടെ ഐസിസിയുടെ മൂന്ന് കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടം.
2014ൽ ടെസ്റ്റ് ക്യാപ്റ്റൻസിയിൽനിന്ന് പിന്മാറുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. 2017ൽ നിശ്ചിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻസിയിൽനിന്നും പിന്മാറി. 2019 ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനലിനുശേഷം രാജ്യാന്തര വേദിയിൽ ഇന്ത്യക്കായി ഇറങ്ങിയിട്ടില്ല. ജൂലൈ ഒന്പത്-പത്ത് തീയതികളിലായായിരുന്നു ആ മത്സരം. ധോണിയില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു വർഷം ഈ ശനിയാഴ്ച പൂർത്തിയാകും.
ഹാപ്പി ബെർത്ത് ഡേ ധോണി...
12:35 AM Jul 07, 2020 | Deepika.com