യൂണിവേഴ്സൽ ബോസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്ലിനോ, സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനോപോലും സാധിക്കാത്ത നേട്ടമാണ് ഒരു ലോകകപ്പ് എഡിഷനിൽ അഞ്ച് സെഞ്ചുറി എന്നത്. അതുകൊണ്ടുതന്നെ ഉലകനായകൻ എന്ന വിശേഷണം രോഹിത്തിനാണ് കൂടുതൽ അനുയോജ്യം. അതിനെ സാധൂകരിക്കുന്നതാണ് ഏകദിനത്തിലെ അദ്ദേഹത്തിന്റെ മൂന്ന് ഇരട്ട സെഞ്ചുറികൾ. അലസത, ക്ലാസ്, മാസ്... ഈ വൈരുധ്യമാണ് രോഹിത്തിനെ രോഹിത് ആക്കുന്നത്. സച്ചിന്റെ അർപ്പണമനോഭാവവും കോഹ്ലിയുടെ കഠിനാധ്വാനവും രോഹിത്തിനുണ്ടായിരുന്നെങ്കിൽ എന്ന് ആരാധകർ ആഗ്രഹിച്ചുപോകുന്നതും ഇതുകൊണ്ടുതന്നെ. നിലയുറപ്പിച്ചുകഴിഞ്ഞാൽ രോഹിത്തിന്റെ ബാറ്റിംഗിനെ വെല്ലാൻ ഇന്ന് ലോകത്തിൽ മറ്റൊന്നില്ലെന്നതും വസ്തുത.
ലീഡ്സിലെ ഹെഡിംഗ്ലി ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ രണ്ടാമതായി ക്രീസിലെത്തുന്പോൾ ലങ്കയ്ക്കെതിരേ വിജയ ലക്ഷ്യം 265 റണ്‍സ്. ലീഗ് റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരം. അതിനകം നാല് സെഞ്ചുറികൾ രോഹിത് സ്വന്തമാക്കി കഴിഞ്ഞിരുന്നു, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും അധികം സെഞ്ചുറി എന്ന ലങ്കൻ താരം കുമാർ സംഗക്കാരയുടെ റിക്കാർഡിനൊപ്പം. ദക്ഷിണാഫ്രിക്ക (122 നോട്ടൗട്ട്), പാക്കിസ്ഥാൻ (140), ഇംഗ്ലണ്ട് (102), ബംഗ്ലാദേശ് (104) ടീമുകൾക്കെതിരേയായിരുന്നു ഉലകനായകന്റെ സെഞ്ചുറി നേട്ടങ്ങൾ. ലങ്ക മുന്നോട്ടുവച്ച 265 ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കായി രോഹിത് 94 പന്തിൽ രണ്ട് സിക്സും 14 ഫോറും അടക്കം 103 റണ്‍സ് സ്വന്തമാക്കി. സഹ ഓപ്പണർ കെ.എൽ. രാഹുലും (111) സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയവും നേടി. രോഹിത്തിന്റെ സെഞ്ചുറി പടയോട്ടവും ഇന്ത്യയുടെ കിരീട മോഹവും സെമിയിൽ അവസാനിച്ചെന്നതും ചരിത്രം.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം സെഞ്ചുറി എന്ന നേട്ടവും (ആറ് എണ്ണം) രോഹിത് അന്ന് സ്വന്തമാക്കി. രണ്ട് ലോകകപ്പുകളിലായി വെറും 16 ഇന്നിംഗ്സിൽനിന്നായിരുന്നു ആ നേട്ടം. ഈ റിക്കാർഡിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പമാണ് രോഹിത്. സച്ചിന്റെ ആറ് സെഞ്ചുറി നാല് ലോകകപ്പിലെ 44 ഇന്നിംഗ്സിൽനിന്നായിരുന്നു.
അനീഷ് ആലക്കോട്