ക്രിസ് എവേർട്ട്, മാർട്ടീന നവ്രതിലോവ, സ്റ്റെഫി ഗ്രാഫ്... ഇവർക്കുശേഷം ടെന്നീസ് കോർട്ടിലെ ചടുലതയിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കിയ താരമായിരുന്നു സ്വിറ്റ്സർലൻഡിന്റെ മാർട്ടീന ഹിൻഗിസ്. ചെക്ക് വേരുകളുള്ള മാർട്ടീന ഹിൻഗിസോവയാണ് ഹിൻഗിസ് എന്ന ടെന്നീസ് സൗന്ദര്യമായത്. ഗർഭപാത്രത്തിൽ ആയിരിക്കെത്തന്നെ റാക്കറ്റ് കൈയിലെടുക്കാൻ നിയോഗിക്കപ്പെട്ടവൾ.
കാരണം, ചെക്കോസ്ലോവാക്യയിലെ മുൻനിര ടെന്നീസ് താരങ്ങളായ മെലാനി മൊലിറ്റൊറോവയുടെയും കരോൾ ഹിൻഗിസിന്റെയും മകളായിരുന്നു ഹിൻഗിസ്. പിറന്നുവീഴുന്നതിനു മുന്‍പുതന്നെ മകളെ ടെന്നീസ് കളിക്കാരിയാക്കാൻ നിശ്ചയിച്ച അവർ രണ്ടാം വയസിൽ ഹിൻഗിസിന്റെ കൈകളിലേക്ക് റാക്കറ്റ് സമ്മാനിച്ചു. നാലാം വയസിൽ ആദ്യ ടൂർണമെന്റിന് ഇറങ്ങിയ ഹിൻഗിസ് തന്റെ 16-ാം വയസിൽ വിംബിൾഡണ്‍ സ്വന്തമാക്കി ചരിത്രം കുറിച്ചത് 1997ലെ ഇതുപോലൊരു ജൂലൈ അഞ്ചിന്. പുൽക്കോർട്ട് ഗ്രാൻസ്ലാമിൽ അന്ന് ഹിൻഗിസ് മുത്തം വയ്ക്കുന്പോൾ പ്രായം 16 വയസും ഒന്‍പത് മാസവും. അതോടെ വിംബിൾഡണിൽ 110 വർഷത്തിനിടെ പ്രായം കുറഞ്ഞ വനിതാ ചാന്പ്യനായി ഹിൻഗിസ്. വിംബിൾഡണ്‍ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാന്പ്യനെന്ന റിക്കാർഡിൽ രണ്ടാം സ്ഥാനത്താണ് ഹിൻഗിസ്. 1887ൽ തന്റെ 15-ാം വയസിൽ വിംബിൾഡണ്‍ സ്വന്തമാക്കിയ ലോട്ടീ ഡോഡ് ആണ് ഒന്നാമത്.
ആറ് മാസത്തിനുള്ളിൽ രണ്ട് ഗ്രാൻസ്ലാം കിരീടം നേടിയാണ് ഹിൻഗിസ് എന്ന യുവതുർക്കിയുടെ സ്ഫോടനാത്മക വരവ് ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ അവസാനത്തോടെ ടെന്നീസ് ലോകം കണ്ടത്. 1997ൽ ഹിൻഗിസ് തന്റെ ആദ്യ ഗ്രാൻസ്ലാം ഓസ്ട്രേലിയൻ ഓപ്പണിലൂടെ സ്വന്തമാക്കിയപ്പോൾ പ്രായം 16 വയസും മൂന്ന് മാസവും. സ്റ്റെഫി ഗ്രാഫിനെയും മോണിക്ക സെലസിനെയുമെല്ലാം പിന്തള്ളി ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്കും ഹിൻഗിസ് എത്തി. വിംബിൾഡണിലെ കിരീടവുമായതോടെ ഈ സ്വിസ് താരം തന്റെ ഇരിപ്പിടം അരക്കിട്ടുറപ്പിച്ചു.
ഏഴാം വയസിൽ അമ്മയ്ക്കൊപ്പം സ്വിറ്റ്സർലൻഡിലെത്തിയതോടെയാണ് മാർട്ടീന ഹിൻഗിസോവ ഹിൻഗിസ് ആയതും സ്വിസ് പ്രതിനിധിയായതും. പരിക്കിനെത്തുടർന്ന് 22-ാം വയസിൽ ആദ്യ വിരമിക്കൽ പ്രഖ്യാപിച്ച ഹിൻഗിസ് പിന്നീടും കോർട്ടിൽ തിരിച്ചെത്തിയിരുന്നു. സിംഗിൾസിലും ഡബിൾസിലും ഒരേ സമയം ലോക ഒന്നാം നന്പറായും ചരിത്രത്തിൽ ഇടംപിടിച്ചു. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി എന്നിവർക്കൊപ്പവും ഡബിൾസിൽ സാനിയ മിർസയ്ക്കൊപ്പവും ഗ്രാൻസ്ലാം സ്വന്തമാക്കിയ താരമാണ് ഹിൻഗിസ്.
അനീഷ് ആലക്കോട്
ഹിൻഗിസോവ എന്ന ഹിൻഗിസ്
12:35 AM Jul 05, 2020 | Deepika.com