ലണ്ടൻ: ആദ്യം ആദരിച്ചു, തുടർന്ന് മാനംകെടുത്തി പറഞ്ഞയച്ചു- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെതിരേ ചെയ്തത് അതാണ്. ലീഗിൽ കിരീടമുറപ്പിച്ച ലിവർപൂൾ താരങ്ങൾക്ക് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സിറ്റി കളിക്കാർ തങ്ങളുടെ ഹോം ഗ്രൗണ്ടായ എത്തിഹാഡ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തത്.
30 വർഷത്തിനുശേഷം പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച ലിവർപൂളിനെ തുടർന്ന് നാണം കെടുത്തിക്കൊണ്ട് സിറ്റി ഒന്നിനുപുറകേ ഒന്നായി നാല് ഗോളുകൾ വലയിലാക്കി. അതിൽ നാലാമത്തേത് അലക്സ് ചേന്പർലൈന്റെ (66-ാം മിനിറ്റ്) സെൽഫ് ഗോളായിരുന്നു. കെവിൻ ഡി ബ്രൂയിൻ (25 - പെനൽറ്റി), റഹീം സ്റ്റെർലിംഗ് (35), ഫിൽ ഫോഡെൻ (45) എന്നിവർ പത്ത് മിനിറ്റ് ഇടവിട്ട് ലിവർപൂളിന്റെ വലയിൽ പന്ത് എത്തിച്ചു. അതോടെ ആദ്യ പകുതിയിൽത്തന്നെ സിറ്റി 3-0നു മുന്നിലെത്തി.
തുടർച്ചയായ അഞ്ചാം എവേ പോരാട്ടത്തിലും ഇതോടെ ലിവർപൂളിനു ഗോൾ നേടാനായില്ല. 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ചെന്പടയ്ക്ക് ഈ മാനക്കേടുണ്ടാകുന്നത്. കിരീടം ഉറപ്പിച്ചുകഴിഞ്ഞ ലിവർപൂൾ 100 പോയിന്റ് എന്ന റിക്കാർഡ് ലക്ഷ്യംവയ്ക്കുന്നതിനിടെയാണ് സിറ്റിയിൽനിന്ന് കനത്ത പ്രഹരമേറ്റത്. ലീഗിൽ 32 മത്സരങ്ങളിൽനിന്ന് ലിവർപൂൾ 86ഉം സിറ്റി 66ഉം പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു.
മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡ് സ്വന്തം മൈതാനത്തുവച്ച് ടോട്ടനത്തിനെ 3-1നു ഞെട്ടിച്ചു. ജയത്തോടെ 47 പോയിന്റുമായി ഷെഫീൽഡ് ഏഴാം സ്ഥാനത്തെത്തി. 45 പോയിന്റുമായി ടോട്ടനം ഒന്പതാം സ്ഥാനത്തേക്ക് ഇറങ്ങി.
ആദരിച്ചു, മാനംകെടുത്തി
02:00 AM Jul 04, 2020 | Deepika.com