ലണ്ടൻ: വ്യത്യാസങ്ങളുണ്ട്, എങ്കിലും തിരിച്ചെത്തി... കൊറോണ വൈറസ് വരുത്തിയ നീണ്ട ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് കളി വീണ്ടും പുനരാരംഭിച്ചതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് കുറിച്ച വാക്കുകളാണിത്. ഈ വാക്കുകളിൽ എല്ലാം സ്പഷ്ടം. അതിന്റെ ആദ്യസൂചനയായിരുന്നു ഇംഗ്ലീഷ് ടീം രണ്ടായി പിരിഞ്ഞ് ആരംഭിച്ച ത്രിദിന പരിശീലന മത്സരം. വെസ്റ്റ് ഇൻഡീസിനെതിരേ അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായാണ് ഇംഗ്ലീഷ് ടീമിന്റെ ഇൻ ഹൗസ് ത്രിദിനം. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് മടങ്ങിയെത്തുന്നത്.
ജോസ് ബട്ലറുടെയും ബെൻ സ്റ്റോക്ക്സിന്റെയും നേതൃത്വത്തിലാണ് ഇംഗ്ലീഷ് ടീം രണ്ടായി തിരിഞ്ഞ് സതാംപ്ടണിൽ കളിച്ചത്. വിൻഡീസിനെതിരായ ആദ്യടെസ്റ്റും സതാംപ്ടണിലാണ്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തുന്ന താരങ്ങൾക്ക് മത്സരപരിചയത്തിനായാണ് ത്രിദിന പോരാട്ടം സംഘടിപ്പിച്ചത്.
ഐസിസിയുടെ കൊറോണ വൈറസ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരം നടന്നത്. ഗാലറി ശൂന്യമായിരുന്നു. താരങ്ങളെല്ലാം മത്സരത്തിനിടെ സാനിറ്റൈസർ ഉപയോഗിന്നുണ്ടായിരുന്നു. പന്തിന്റെ തിളക്കം കൂട്ടാൻ ഉമിനീർ ഉപയോഗിക്കുന്നതിനു വിലക്കുള്ളതിനാൽ അതിനും ആരും തുനിഞ്ഞില്ല. കൃത്യമായ ശാരീരിക അകലം പാലിച്ച് കൈമുട്ടുകൾ മാത്രം കൂട്ടിമുട്ടിച്ചായിരുന്നു താരങ്ങളുടെ വിക്കറ്റ് ആഘോഷം. ഓരോ ഓവറിനുശേഷവും ബൗളർമാർ സാനിറ്റൈസർ ഉപയോഗിച്ചു. ഓരോ താരത്തിനും ഓരോ ബോട്ടിലിലാണ് ഡ്രിങ്ക്സ് കൊണ്ടുവന്നത്. ഡ്രിങ്ക്സ് കൊണ്ടുവന്ന 12-ാമൻ എത്തിയത് ഗ്ലൗസ് ധരിച്ച്്. ആദ്യദിനം അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റണ്സെന്ന നിലയിലാണ് ബട്ലറുടെ ടീം. ജയിംസ് ആൻഡേഴ്സണ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഇനി ക്രിക്കറ്റ് ദിനങ്ങൾ
11:59 PM Jul 02, 2020 | Deepika.com