വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം എവർട്ടണ് വീക്ക്സിന്റെ സ്മരണയിൽ ക്രിക്കറ്റ് ലോകം. ഐസിസി, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്, ബിസിസിഐ എന്നിവയ്ക്കു പുറമേ വിവിയൻ റിച്ചാർഡ്സ്, രവിശാസ്ത്രി, വി.വി.എസ്. ലക്ഷ്മണ്, അനിൽ കുംബ്ലെ, ഡാരൻ സമി തുടങ്ങിയ വൻനിര വീക്ക്സിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന വെസ്റ്റ് ഇൻഡീസും പരിശീലനത്തിനു മുന്‍പായി വീക്ക്സിന്റെ നിര്യാണത്തിൽ മൗനമവലംബിച്ചു.
കരീബിയൻ ക്രിക്കറ്റിന്റെ പിതാവെന്നറിയപ്പെട്ട എവർട്ടണ് വീക്ക്സ് (95) ബുധനാഴ്ചയാണ് അന്തരിച്ചത്. വിൻഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച ‘ത്രീ ഡബ്ല്യൂസി’ലെ പ്രധാന താരമായിരുന്നു. ബാർബഡോസിൽ ജനിച്ച ക്ലൈഡ് വാൽക്കോട്ട്, ഫ്രാങ്ക് വോറെൽ, വീക്സ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ‘ത്രീ ഡബ്ല്യൂസ്’ എന്ന് അറിയപ്പെട്ടിരുന്നത്. വോറെൽ 1967ലും വാൽക്കോട്ട് 2006ലും അന്തരിച്ചു.
1948 മുതൽ 58വരെയായി 48 ടെസ്റ്റിൽനിന്ന് 15 സെഞ്ചുറിയും 19 അർധസെഞ്ചുറിയും ഉൾപ്പെടെ 4455 റണ്‍സ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നും മായാതെ കിടക്കുന്ന ഒരു റിക്കാർഡ് വീക്ക്സിന്റെ പേരിലുണ്ട്, 1947-48ൽ കുറിച്ച തുടർച്ചയായ അഞ്ച് ടെസ്റ്റ് സെഞ്ചുറികൾ എന്ന റിക്കാർഡ്. അതിൽ ഒരെണ്ണം ഇംഗ്ലണ്ടിനെതിരേ (141) കിംഗ്സ്റ്റണിലും നാലെണ്ണം ഇന്ത്യക്കെതിരേയുമായിരുന്നു (128 -ഡൽഹി, 194 - മുംബൈ, 162 - കോൽക്കത്ത, 101 - കോൽക്കത്ത). 2002ൽ തുടർച്ചയായ നാലു സെഞ്ചുറികളുമായി ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് ഈ നേട്ടത്തിന് അടുത്തെത്തിയിരുന്നു.
എവർട്ടൺ വീക്ക്സ് സ്മരണയിൽ ക്രിക്കറ്റ് ലോകം
11:59 PM Jul 02, 2020 | Deepika.com