കാനറി, മഞ്ഞപ്പട, ഗോൾഡൻ സ്ക്വാഡ്... കാൽപ്പന്ത് കളിയിലെ തന്പുരാക്കന്മാരായ ബ്രസീലിന്റെ ഓമനപ്പേരുകൾ. പന്തിനുള്ളിൽ നിറയുന്നത് വെറും വായുവല്ലെന്നും അത് ജീവശ്വാസമാണെന്നും തെളിയിച്ചവർ. കാലിൽ കുരുക്കിയ പന്തുമായി നൃത്തമാടി ആരാധക ഹൃദയങ്ങളിൽ ചേക്കേറിയവർ. ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ ദിനമായി ജൂണ്‍ 30നെ വിശേഷിപ്പിക്കാം. കാരണം, ഫുട്ബോൾ രാജാക്കന്മാരെ നിർണയിക്കുന്ന ലോക മാമാങ്കത്തിൽ ബ്രസീൽ അഞ്ചാം കിരീടം ചൂടിയത് 2002 ജൂണ്‍ 30നായിരുന്നു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഉയർത്തിയ ടീമെന്ന നേട്ടമാണ് അന്ന് കാനറികൾ സ്വന്തമാക്കിയത്.
ഏഷ്യ ചരിത്രത്തിലാദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് ആയിരുന്നു 2002ലേത്. അമേരിക്കൻ വൻകരകൾക്കും യൂറോപ്പിനും പുറത്തേക്ക് ആതിഥേയത്വം എത്തുന്നതും അന്നാദ്യം. ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ചു. ഗോൾഡൻ ഗോൾ എന്ന നിയമം കാൽപ്പന്ത് കളിയിൽ അവസാനം ഉപയോഗിച്ചതും 2002ൽ. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ (കിക്കോഫിനുശേഷം 10.8 സെക്കൻഡിൽ) ഗോളിന് ദക്ഷിണണ കൊറിയ x തുർക്കി ലൂസേഴ്സ് ഫൈനൽ സാക്ഷ്യംവഹിച്ചു. ഹക്കൻ സൂക്കറിന്റെ ആ ഗോളിലൂടെ തുർക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഏഷ്യൻ ടീം എന്ന ഖ്യാതിയോടെ ദക്ഷിണ കൊറിയ കളിമതിയാക്കി.
ജൂണ്‍ 30, യോക്കോഹാമയിലെ ഇന്റർനാഷണൽ സ്റ്റേഡിയം. ഗാലറിയിൽ ആർത്തിരന്പി 69,029 ആരാധകർ. കിരീട പോരാട്ടത്തിനായി ജർമനിയും ബ്രസീലും നേർക്കുനേർ. ലോകകപ്പ് വേദിയിൽ ഇരു ടീമുകളും മുഖാമുഖമെത്തുന്നത് ആദ്യം. മിറോസ്ലാവ് ക്ലോസെ, ഒലിവർ ലൊവിൽ തുടങ്ങിയവരണിനിരന്ന ജർമനിയെ നയിക്കുന്നത് ഒലിവർ കാൻ എന്ന വിഖ്യാദ ഗോളി. കാനറികളുടെ ക്യാപ്റ്റൻ പ്രതിരോധത്തിലെ ഉരുക്കുമനുഷ്യനായ കഫു. മഞ്ഞയും നീലയും പച്ചയും നിറങ്ങളുള്ള ജഴ്സിയിൽ റോബർട്ടോ കാർലോസ്, റൊണാൾഡീഞ്ഞോ, റിവാൾഡോ, റൊണാൾഡോ തുടങ്ങിയവർ. മത്സരം നിയന്ത്രിക്കുന്നത് മൊട്ടത്തലയും ഉണ്ടക്കണ്ണുംകൊണ്ട് ആരാധകരുടെ ഇഷ്ട റഫറിയായ പിയെർലൂയിജി കൊള്ളിന. കിക്കോഫ് വിസിൽ മുഴങ്ങിക്കഴിഞ്ഞ് ആദ്യത്തെ ഒരു മണിക്കൂർ പിന്നിട്ടിട്ടും ഗോൾ പിറന്നില്ല.
ഒടുവിൽ 67-ാം മിനിറ്റിൽ ഗോളെത്തി. റൊണാൾഡോയും റിവാൾഡോയും സംയുക്തമായി നടത്തിയ ആക്രമണത്തിലായിരുന്നു ഗോൾ. റിവാൾഡോയുടെ ലോംഗ് ഷോട്ട് പിടിയിലൊതുക്കാൻ ഒലിവർ കാനു സാധിച്ചില്ല. കാന്റെ കൈയിൽനിന്ന് മുന്നോട്ട് തെറിച്ച പന്ത് ഓടിയെത്തിയ റൊണാൾഡോയുടെ പാകത്തിന്. വീണുകിട്ടിയ അവസരം റൊണാൾഡോ മുതലാക്കി. 79-ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും വലകുലുക്കി. ഗാലറിയിൽ മഞ്ഞക്കടലിരന്പി... 2-0ന്റെ ജയത്തോടെ ബ്രസീൽ അഞ്ചാം ലോകകിരീടത്തിൽ. കളിയിലെ താരമായതും ടൂർണമെന്റ് ടോപ് സ്കോററായതും റൊണാൾഡോ.
കാനറികളുടെ അഞ്ചാം കിരീടം
11:20 PM Jun 29, 2020 | Deepika.com